Monday, December 31, 2012

നവവത്സരാശംസകള്‍

മഹാദുരിതങ്ങളൊരുക്കിയ ചിതയില്‍നിന്നു്
നിങ്ങള്‍ക്കു്  എന്റെ നവവത്സരാശംസകള്‍!
ചോര ചുവയ്ക്കുന്ന ചുണ്ടുകളാല്‍
എന്റെ നവവത്സരാശംസകള്‍!
ആര്‍ക്കോവേണ്ടി തെരുവില്‍ മരിച്ചുവീഴുന്ന
സഹോദരന്റെ ഓര്‍മ്മയില്‍നിന്നു്   
ചോര കിനിയുന്ന നവവത്സരാശംസകള്‍!
മാനംപോയ മകളുടെ ചിതറിയ
ശരീരാവശിഷ്ടങ്ങളില്‍നിന്നു്
നിങ്ങളെല്ലാവര്‍ക്കും നവവത്സരാശംസകള്‍!
ഭരിച്ചു കൊതിതീരാത്ത രാജാക്കന്മാരുടെ
നാട്യഗൃഹങ്ങളില്‍നിന്നു് നവവത്സരാശംസകള്‍!
വഴിയോരത്തു മരിച്ചുവീണ കുഞ്ഞിന്റെ
ഇനിയുമടങ്ങാത്ത വിശപ്പില്‍നിന്നു്-

എന് നവവത്സരാശംസകള്‍!
എന്റെ നാടിന്റെ പൊള്ളുന്ന ഇന്നില്‍നിന്നു്
നല്ല നാളേയ്ക്കു് എന്റെ നവവത്സരാശംസകള്‍!
എല്ലാര്‍ക്കുമെല്ലാര്‍ക്കും നവവത്സരാശംസകള്‍!

Saturday, December 29, 2012

അവള്‍, എന്റെ മകള്‍..

ഉറക്കത്തില്‍ അവള്‍ പുഞ്ചിരിക്കുന്നു.
ഉണര്‍ത്തരുതു്, അവള്‍ സ്വപ്നം കണ്ടുറങ്ങട്ടെ.
അവളുടെ സ്വപ്നങ്ങളെ മുറിയ്ക്കരുതു്,
മഹാദുരിതങ്ങളിലേക്കു് ഉണര്‍ത്തരുതു്.
കനവിലെങ്കിലും അവള്‍ സന്തോഷിക്കട്ടെ,
സുരക്ഷിതയായിരിക്കട്ടെ..
ഉണര്‍ന്നാലീ പൊള്ളുന്ന നാടിന്റെ
നീറുന്ന നേരിലേയ്ക്കു് അവള്‍ ചെന്നുവിഴും.
ഇരുകാലികളുടെ വനത്തില്‍ അവള്‍
അനുനിമിഷം അവമതിയുടെ
ചെളിക്കുണ്ടില്‍ താഴ്ത്തപ്പെടാം..
വേട്ടനായ്ക്കള്‍ കൊതിയൂറുന്ന നാവുമായ്
പിന്നാലെ പാഞ്ഞുചെന്നേക്കാം..
ഇരുളിന്റെ മറവിലും, പകലിന്റെ തെളിവിലും,
തെരുവിന്റെ കോണിലും, അവള്‍ കടിച്ചുകീറപ്പെടാം.
പായുന്ന തെരുവില്‍ ഒരു പഴന്തുണിപോലെ
വലിച്ചെറിയപ്പെടാം..
മൂകനും ബധിരനുമായി ഞാന്‍,
ലജ്ജാഹീനമായ ഭീരുത്വം ധരിച്ചു് നിന്നേക്കാം..
നിണത്തിന്റെ ചുവപ്പില്‍ നിറംവാര്‍ന്നുനിന്നേക്കാം.
അതുകൊണ്ട്, അവളെ ഒരിക്കലും ഉണര്‍ത്തരുതു്
എന്നെന്നേയ്ക്കും ഉറങ്ങട്ടെ.

Thursday, December 20, 2012

വര്‍ത്തമാനപ്പക്ഷി -2


ഉഗ്രവാദികളെ ഞാൻ ഭയക്കുന്നില്ല –
അവർ ഇരുളിന്റെ മറവിൽനിന്ന്
എന്റെ നെഞ്ചിൽ നിറയൊഴിച്ചാലും
എന്റെ ശരീരം നൂറു ഖണ്ഡങ്ങളായ് ചിതറിച്ചാലും
എന്റെ മനസ്സിനെ കീഴടക്കാനാവില്ല,
എന്നിലെ എന്നെ ഒരിക്കലും കൊല്ലാനാവില്ല….
പക്ഷേ –-
എന്റെ സഹോദരനെ എനിക്കു ഭയമാണു്..
അവൻ വെറുപ്പിന്റെ ഒറ്റ നോട്ടം കൊണ്ട്, ഒരൊറ്റ വാക്കു കൊണ്ട്,
എന്റെ ശരീരത്തെയും മനസ്സിനെയും ഭസ്മമാക്കും..
സ്വന്തം കുഞ്ഞിന്റെ മേനിയെ വലിച്ചു കീറുന്ന
അച്ഛനെ എനിക്കു ഭയമാണു്  -–
അയാൾ എന്റെ ഹൃദയത്തെയും വലിച്ചുകീറും.
പൊക്കിൾക്കൊടിയുണങ്ങാത്ത കൺമണിയെ
വിലപേശിവിൽക്കുന്ന അമ്മയെ എനിക്കു ഭയമാണു് –
അവൾ എന്നെ ഗതികിട്ടാതലയുന്ന ആത്മാവാക്കും.
തെരുവിന്റെ ഇരുളിൽ സ്ത്രീത്വത്തെ കടിച്ചുവലിച്ചെറിയുന്ന
മകനെ എനിക്കു ഭയമാണു്
അവൻ എന്നെ പരാജയത്തിന്റെ അവസാന വാക്കാക്കും.
ഉഗ്രവാദീ, നിനക്കെന്നെ പരാജയപ്പെടുത്താനാവില്ല
പക്ഷേ,
എന്റെ സഹോദരൻ,
എന്റെ മാതാപിതാക്കൾ,
എന്റെ മകൻ, എന്റെ മകൾ,
ദിനംപ്രതി, എന്നെയും എന്റെ ആത്മാവിനേയും കൊന്നുതിന്നുന്നു..
"ഈശ്വരാ!
എന്റെ നാടൊരു വർത്തമാനപ്പത്രമായ് മാറുന്നുവല്ലോ"*..

*ഒ. വി. വിജയനോട് കടപ്പാട്