Sunday, August 24, 2014

മലയാളിപ്പെണ്ണ്

ഓര്‍മകളൂടെയോരത്തൊരു
പഴയ ഗ്രാമഫോണ്‍ പാടുന്നു:
"പെരിയാറേ, പെരിയാറേ,
പര്‍വത നിരയുടെ പനിനീരേ.."

പാട്ടിലവള്‍ കുളിരുമായ് കുണുങ്ങി-
നടക്കുമൊരു മലയാളിപ്പെണ്ണ്.
അന്നവള്‍ നീണ്ട നീലവാര്‍‌മുടിച്ചുരുളില്‍
വെണ്‍നുരകളാല്‍ മുല്ലപ്പൂ ചൂടിയ സുന്ദരി.
അഗാധമാംനീലമിഴികളില്‍ കുസൃതിയുള്ളോള്‍.
ഈറനണിഞ്ഞലസഗാമിയായ്, നമ്രശിരസ്കയായ്,
ശിവപ്പെരുമാളിനെ തഴുകി വലംവച്ചോള്‍!
ഇരവില്‍ ചന്ദ്രികയാലൊരു ചന്ദനക്കുറിതൊട്ടും
പുലരിയിലരുണന്റെ കുങ്കുമപ്പൊട്ടുതൊട്ടും
കവിഹൃദയങ്ങളെ അമ്മാനമാടിയോള്‍!
മൃദുപദചലനങ്ങളിലും മഞ്ജീരധ്വനിയുയര്‍ത്തിയോള്‍ -
കുണുങ്ങിനടന്നൊരു മലയാളിപ്പെണ്ണ്!

ഇന്നുമവള്‍ മലയാളി മങ്കതന്നെ!
ചുവപ്പുംനീലയും മഞ്ഞയുംപച്ചയും നിറമിട്ട്
തോളൊപ്പം വെട്ടിയൊതുക്കിയ
കുഞ്ഞോളങ്ങളുടെ മുടിയുലച്ചും
വെളുത്ത നഗ്നമാം ചുമലുകാട്ടിയും
ഇറുകിമെലിഞ്ഞ നരച്ചനീലക്കാല്‍ശരായിയും
ചുണ്ടിലും കവിളിലും അരുണിമപൂശിയും
മടമ്പുയര്‍ന്നപാദുകമഴിക്കാനേറേ മടിച്ചും
ശിവസവിധത്തില്‍നിന്നേറെയകന്ന്
ചത്ത പരല്‍‌മീനുകളുടെ കണ്ണീനാല്‍ കടാക്ഷിച്ചും,
ഞൊണ്ടിമുടന്തിനീങ്ങുന്നൂ -
പുതിയകാലത്തിന്റെ മലയാളിപ്പെണ്ണ്!