Monday, November 28, 2016

ജുറാസിക് പാർക്ക്

യുഗങ്ങളായി
വിരിയാനാവാതെ
ഇരുളിന്റെ ഗുഹയിൽ
ഫോസിലുകളായിരുന്ന
ദിനോസർ മുട്ടകൾ,
പുതിയകാലത്തിന്റെ
നരച്ച വെയിലിൽ
പൊടുന്നനെ,
നരഭോജികളായി
വിരിഞ്ഞിറങ്ങുന്നു...
എന്റെ നാടിന്റെ
നാലതിരുകളും
വേലികെട്ടിത്തിരിച്ച്
ജുറാസിക് പാർക്കെന്ന്
തലവാചകം ഒട്ടിച്ചു ചേർക്കുന്നു..
ചെളിയിൽ കലപ്പയും
കന്നുമായവൻ,
വേലിക്കു പുറത്തെ
കത്തുന്ന വെയിലിൽ
വെന്തെരിയുന്നു..
പുതിയ യുഗത്തിന്റെ
വിറകുകൊള്ളിയെന്ന്
വേലിക്കുള്ളിൽനിന്ന്
ചിരിയുയരുന്നു..
എന്നിലെ
ദേശസ്നേഹത്തിന്റെ
നാണയങ്ങൾ
മുന്നറിയിപ്പില്ലാതെ
റദ്ദാക്കപ്പെടുന്നതുകൊണ്ട്
പുതിയ നിയമങ്ങളുടെ
മാറ്റച്ചന്തയിലേക്കുള്ള
വരിയിലൊരു കണ്ണിയായി
ഞാനും മാറുന്നു..
സ്വന്തം പുരോഭാഗേ
മുളച്ചൊരു ബോധിയുടെ
തണലിൽ പുതുബോധം
തേടുന്നുണ്ട്,
അഭിനവ ബുദ്ധന്മാർ...
മണ്ണിലെ ബോധി
കരിഞ്ഞു മണ്ണടിഞ്ഞിരിക്കുന്നു.
മുടന്തുള്ള ആട്ടിൻ‌കുട്ടി
ബലിപീഠത്തിലെത്തുമ്പൊഴും
കരുണാർദ്രമായ കൈകൾ
തന്നെ ഏറ്റെടുക്കുമെന്ന്
വൃഥാ സ്വപ്നംകാണുന്നു..
എന്നിലെ സ്വപ്നങ്ങളും
എന്റെ സ്വരവും
എന്റെ ഹൃദയവും
എന്റെ മസ്തിഷ്കവും
വലിയൊരു താഴിട്ട്
പൂട്ടിയിരിക്കുന്നു...
ജുറാസിക് പാർക്കിലേക്ക്
ഒരു വാതിൽ തുറന്നിരിപ്പുണ്ട്,
അകത്തേക്കുമാത്രം തുറക്കുന്നൊരു
മാന്ത്രികവാതിൽ!!

Thursday, July 14, 2016

അഭിമുഖം

നീയാര് സഖാവേ?
ഞാൻ സഖാവല്ല, ബലിദാനി!
അങ്ങാരാണു മഹാത്മൻ ?
മഹാത്മനല്ല ഞാൻ, രക്തസാക്ഷി!
നീ ബലിദാനിയായതും
ഞാൻ രക്തസാക്ഷിയായതുമെന്തിന്?
നമ്മളെതിർദിശയിൽ സഞ്ചരിക്കുവോർ
നമ്മളെതിരഭിപ്രായങ്ങളൂള്ളോർ
നമ്മുടെ വിശ്വാസങ്ങളെതിര്
നമ്മുടെ ആശയങ്ങളെതിര്!
അതുകൊണ്ടെന്ത്?
നീയും ഞാനും
ബലിദാനിയും
രക്തസാക്ഷിയുമായതുകൊണ്ട്,
നമ്മുടെ ദിശയുമഭിപ്രായവും
വിശ്വാസ,മാശയങ്ങളുമൊന്നായോ?
ഇല്ലല്ലോ സഖാവേ!
ഇല്ലല്ലോ മഹാത്മൻ !
ഈ മഴയിലെ തണുപ്പിൽ
ഈ മണ്ണിനടിയിൽ
നമ്മളൊന്നാണിപ്പോൾ,

ശവമാണ്!

ആശയമില്ലാതെ,
ദിശയില്ലാതെ,
വിശ്വാസമില്ലാതെ,
അഭിപ്രായമില്ലാതെ,
നമ്മൊളൊന്നാണ്,
ഒന്നിച്ചു ചീയുന്നൂ നാം!
തണുപ്പാണ്, സഖാവേ!
ജീവനുണ്ടായിരുന്നെങ്കിൽ
നമുക്കല്പം ചൂടുചായയും നുണഞ്ഞ്,
ഒരേ പുതപ്പിനടിയിലെ ചൂടിൽ,
ഒരേ കൂരയ്ക്കുകീഴിൽ,
സ്നേഹത്തോടെ പെയ്യുന്ന
മഴയെ നോക്കിയിരിക്കാമായിരുന്നു,
മഹാത്മൻ!..
പക്ഷേ...
ജീവിച്ചിരുന്നപ്പോൾ
നമ്മൾ നനഞ്ഞതത്രയും
നിണമഴയായിരുന്നല്ലോ!
നമ്മുടെ പ്രിയരിപ്പോൾ നനയുന്നത്,
കണ്ണീർ മഴയിലുമല്ലേ?
ഇനി മിഴിയാത്ത കണ്ണുകളടയ്ക്കാം
രക്തസാക്ഷീ,
ബലിദാനീ!

Friday, June 03, 2016

കുഞ്ഞുദൈവങ്ങളുടെ സ്വർഗം


പെഷവാറിലെ കുഞ്ഞുങ്ങളെക്കാത്ത്
ദൈവം പടിക്കെട്ടുകളിറങ്ങിവന്നു -
ഗാസയിലെ കുഞ്ഞുങ്ങളോടൊപ്പം.

കുഞ്ഞുങ്ങൾ അവനുചുറ്റുകൂടിനിന്ന്
കിന്നാരം പറഞ്ഞു-
അമ്മയെക്കാണണം എന്നുപറഞ്ഞ്
ചിണുങ്ങിയൊരുത്തനെ കൈയിലെടുത്ത്
ദൈവം കുഞ്ഞുങ്ങളോടൊപ്പം
സ്വർഗത്തിന്റെ പടിക്കെട്ടുകൾ കയറി.
ശുഭ്രസുന്ദരമായ കൊട്ടാരത്തളത്തിൽ
അവൻ കുഞ്ഞുങ്ങളോടൊപ്പം നിന്നു.
അപ്പോഴാണ് അത്ഭുതം -
എല്ലാ കുഞ്ഞുങ്ങളും ഒരേരൂപം, ഒരേ ഭാവം!
ഗാസക്കാരനും, പെഷവാറിയും, സിഡ്നിക്കാരനും
അംഗോളക്കാരനും, ആദിവാസിയും ഒരുപോലെ!
ഒരുത്തന് അത്ഭുതം മറക്കാനായില്ല,
“ഞങ്ങളെല്ലാം ഒരുപോലെ! “
ദൈവം മന്ദഹസിച്ചു,
പ്രകാശം വമിക്കുന്ന വെളുത്ത താടിയുഴിഞ്ഞു..
എന്നിട്ട് സത്യത്തിന്റെ കണ്ണാടി
കുട്ടികൾക്കു നേരെ കാട്ടി.
അതിൽ അവർ ഞെട്ടലോടെ കണ്ടു ..
തങ്ങൾക്കു നേരെ ചൂണ്ടിയ മരണായുധങ്ങൾക്ക് പിന്നിൽ
എല്ലാർക്കും ഒരേ മുഖം, ഒരേ രൂപം, ഒരേ മതം!
ഒരേതരം ദൃംഷ്ടകൾ, ഒരേ ആയുധങ്ങൾ,
ഒരേ മനസ്സ്, ഒരേ ലക്ഷ്യം!
വെളിപാടിന്റെ അവസാനം,
അവിടെ ദൈവത്തോടൊപ്പം കുഞ്ഞുങ്ങളില്ല -
പകരം ദൈവങ്ങൾ മാത്രം -
കുഞ്ഞുദൈവങ്ങളുടെ സ്വർഗം!!

പ്രണയമെന്താവാം?**


പിന്നിയിട്ട മുടിയുടെ പിന്നിലൂടെ
മുന്നിലേക്കെത്തി കൊളൂത്തിവലിക്കും
വെള്ളാരം കണ്ണുകളോ?
തപാലിലെത്തും ഹൃദയത്തില്‍ താളുകളില്‍
അടിവരയിട്ട അക്ഷരങ്ങളാല്‍
കോര്‍ത്തൊരു പദപ്രശ്നമോ?
ആര്‍ദ്രമായ് ഹൃത്തിന്‍ വാതിലില്‍
കാത്തുനില്‍ക്കും നിമിഷങ്ങളോ?
വയറീലാഴ്ത്തിയ ഇരുതലമൂര്‍ച്ചയില്‍
മൃദുവായ് വിരിഞ്ഞ രക്തപുഷ്പമോ?
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കെത്തുന്ന
ഗൂഢഭാഷയിലെഴുതിയ ലേഖനമോ?
ഏറെ നാളിനുമിപ്പുറം നിന്റെ
കാലടിയില്‍ നിന്നൂര്‍ന്ന മണ്‍തരികളോ?
നെഞ്ചോടു ചേര്‍ത്തുവച്ച മുടിച്ചുരുളുകളോ?
പെരുമഴക്കാലത്ത് ചുഴിയിലേക്കാണ്ടുപോയ
നിലവിളികളോ?
അതോ..
കുത്തൊഴുക്കിന്റെ പടവിലിന്നും
കാലത്തെ പിടിച്ചുനിര്‍ത്തി
കാത്തുനില്‍ക്കുന്ന രണ്ടു കണ്ണുകളോ?
-------------------------
** 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഹ്രസ്വചിത്രം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്

കൊടിയില്ലാത്തവന്‍


ഞാന്‍ കറുത്തവന്‍,
കറുത്ത ചേറില്‍ കാലൂന്നിനില്‍ക്കുവോന്‍,
കറുത്ത പോത്തിനോടൊപ്പം നുകം വലിപ്പവന്‍,
കറുത്ത ദൈവത്തിനും തീണ്ടാപ്പാടകലെയായവന്‍,
ഞാന്‍ പുകഞ്ഞുതീരുന്ന കരിക്കട്ട..
ഒരു കൊടിയുമില്ലാത്തവന്‍,
ഒരു കൊടിക്കും വേണ്ടാത്തവന്‍,
ഇരുകാലിയും നാല്കാലിയുമല്ലാത്തവന്‍,
നാലു വര്‍ണങ്ങള്‍ക്കും പുറത്തായവന്‍!
തിരിച്ചു വീട്ടിലെത്തുമ്പോഴും
തലകുമ്പിട്ടു ചാണകക്കുഴിയില്‍
കറുപ്പായിരിക്കേണ്ടവന്‍..
എനിക്കു ചുറ്റുമുണ്ടെത്ര വര്‍ണക്കൊടികള്‍,
ചുവപ്പ്, പച്ച, കാവി, ബഹുവര്‍ണങ്ങള്‍!
ഇനിയെനിക്കുയരണം, രണ്ടുകാലില്‍ നിവരണം,
എനിക്കുയര്‍ത്തണമെന്‍ കൈയിലൊരു കൊടി!
എന്റെ സ്വപ്നങ്ങളില്‍ മുക്കിക്കറുപ്പാക്കിയൊരു കൊടി,
എന്റെ പൈതലിന്‍ ചാരത്തില്‍ മുക്കിയെടുത്ത കൊടി!
പാതിവെന്തൊരെന്‍ കറുത്തമെയ്യിലുയര്‍ന്ന്,
മനുഷ്യനായ് നിവര്‍ന്നുയര്‍ത്തണം
കറുത്ത കുതിരതന്‍ ശക്തിപോലൊരു കൊടി!

ദയാലു


നിന്റെ കണ്ണീരൊപ്പാം ഞാന്‍.
അതിനെനിക്ക് കണ്ണീരില്ലല്ലോ!
കണ്ണീരും ഞാന്‍ നിനക്കേക്കാം!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് കണ്ണീരുണ്ടായി!

നിനക്ക് സ്വാതന്ത്ര്യമേകാം ഞാന്‍.
അതിനെക്കിവിടെ പാരതന്ത്ര്യം?
അതുനിനക്കായ് ഞാന്‍ കരുതിവച്ചിരിക്കുന്നു!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് വിലങ്ങൂവീണു!
നിന്റെ പട്ടിണി മാറ്റാം ഞാന്‍.
അതിനെനിക്ക് പട്ടിണിയില്ലല്ലോ?
നിന്നെ ഞാനൊരു പട്ടിണിക്കോലമാക്കാം!
എന്തൊരു ദയാലു!
അങ്ങനെയെന്റെ അന്നം തട്ടിമറിക്കപ്പെട്ടു!
നിന്റെ മതാഭിമാനം ഉയര്‍ത്താം ഞാന്‍,
അതിനെനിക്ക് മതമില്ലല്ലോ?
നിന്‍ സിരകളില്‍ കുത്തിവെയ്ക്കാം ഞാനത്!
എന്തൊരു ദയാലു!
അങ്ങനെയെന്റെ സിരയിലും മതമൊഴുകി!
ചുട്ടുകരിക്കാം നമ്മുടെ ശത്രുവിനെ!
അതിനെനിക്കൊരു ശത്രുവുമില്ലല്ലോ?
അത് ഞാന്‍ കാട്ടിത്തരാം.
എന്തൊരു ദയാലു!
അവനെന്റെ മക്കളെ കാട്ടിത്തന്നു!
കത്തുന്ന തീയില്‍,
കരയുന്ന കണ്ണുമായ്,
പൊള്ളുന്ന കൈവിലങ്ങില്‍,
കത്തുന്ന വിശപ്പില്‍,
കരിയുന്ന മാംസഗന്ധത്തില്‍,
ഞാന്‍ വിറങ്ങലിച്ചു നില്ക്കവേ
അവന്‍ പോയി - അടുത്ത ഇരയെത്തേടി!
എന്തൊരു ദയാലു!!

ഓര്‍മ


ചങ്ങലയിട്ടു പൂട്ടിയ
തുരുമ്പിച്ച കവാടത്തിനുമപ്പുറം,
കരിയിലകള്‍ വീണു നിറഞ്ഞ
മുറ്റത്തിപ്പോഴും
പൊളിഞ്ഞുവീണിട്ടില്ലാത്തൊരു
തുളസിത്തറയും
അതിലിനിയുമുണങ്ങാത്തൊരു
തുളസിയുമുണ്ട്..
പക്ഷേ..
അതിനു പിന്നിലെ
നീളന്‍ മുടിച്ചുരുളും, കരിനീലമിഴികളും
നീലിച്ച കുപ്പിവളകളും, നീല ധാവണിയും,
കിലുങ്ങുന്ന പാദസരങ്ങളും,
ഓര്‍മയില്‍ മാത്രം!

മരണത്തിന്റെ വര്‍ണങ്ങള്‍


ഇന്നലെ വരെ-
വര്‍ണമില്ലാത്തവനായിരുന്നു
നീ, മരണമേ!
നിനക്കുണ്ടായിരുന്നത്
നീ ഞങ്ങളില്‍ സൃഷ്ടിക്കുന്ന
ശൂന്യതയുടെ വേദനമാത്രം!!
ഹൃദയരക്തത്തില്‍നിന്നൂറി
കണ്ണുകളിലൂടൊഴുകുന്ന
നനവുമാത്രം!!
ഇന്നത്തെ പുതിയ പാഠങ്ങള്‍ പറയുന്നൂ-
മരണത്തിന് വര്‍ണമുണ്ടത്രേ!!
നിന്നോടു സമരസപ്പെടുന്ന
വര്‍ണങ്ങളില്‍ മാത്രം
കണ്ണീരൊഴുക്കുക-
നിന്റെ ചിത്രത്തിന്മേലെയാ
വര്‍ണം വാരിപ്പൂശി
ഐക്യദാര്‍ഢ്യപ്പെടുക!
നിന്നോടു ചേരാത്ത നിറങ്ങളില്‍
മരണപ്പെട്ടവരെയോര്‍ത്ത്
കണ്ണീരൊഴുക്കാതിരിക്കുക!
മരണത്തിലും മനുഷ്യത്തം തുലയട്ടെ!

മഴ പഠിപ്പിക്കുന്നത്


വർണങ്ങളെയെല്ലാം കഴുകുന്നൂ മഴ
മനസ്സിന്റെ മാലിന്യക്കൂമ്പാരങ്ങളെ
തെരുവിലേക്കൊഴുക്കുന്നൂ, മഴ..
മഴയാണ്, പെരുമഴ.
ഉള്ളവന്റെ അഹങ്കാരത്തേയും
ഇല്ലാത്തവന്റെ തേങ്ങലിനേയും
കടലിലേക്ക് കുത്തൊഴുക്കുന്നൂ, മഴ.
എന്നെയും നിന്നെയും
എന്നിലെ ഞാനെയും
നിന്നിലെ നീയെയും
കഴുകിയിളക്കി നുരയാക്കുന്നൂ, മഴ.
മഴയാണ്, പെരുമഴ.
രാജവീഥിയേയും വെട്ടുവഴികളേയും
ഒന്നുപോലെ കലങ്ങിയ തോടാക്കുന്നൂ, മഴ..
നീയും ഞാനും ഒറ്റപ്പെടലിന്റെ
പൊട്ടിയ കമ്പിയില്ലാക്കമ്പികളാകുന്നു.
നീയും ഞാനും ആരുമറിയാത്ത
മാംസപിണ്ഡങ്ങളായി ചീയുന്നു,
മഴയാണ്, പെരുമഴ
ഈ മഴയിലൊലിച്ചുപോയ വർണങ്ങളെച്ചൊല്ലിയാണ്,
ഈ മഴ കഴുകിയെടുത്ത
അഹങ്കാരത്തെയും തേങ്ങലിനേയുമോർത്താണ്,
ഈ മഴ തെറിപ്പിച്ചുകളഞ്ഞ
ഈ എന്നെയും നിന്നെയും മനസ്സിലിട്ടാണ്,
ഇത്രനാളും തമ്മിലിടഞ്ഞത്,
തമ്മിലടിച്ചതും കടിച്ചു കുടഞ്ഞതും!
ഇന്ന് നീയും ഞാനുമൊന്നുപോലെ
നിസ്സാരരായ സഹജീവികളാകുമ്പോൾ,
മഴയാണ്, പെരുമഴ,
എല്ലാം പഠിപ്പിക്കുന്ന
കാരുണ്യപ്പെരുമഴ!!

ഡിസംബർ, നീ രക്തസാക്ഷി


ഡിസംബർ, നീയൊരു രക്തസാക്ഷി!
വഴിനീളെച്ചിതറിയ രക്തപുഷ്പങ്ങൾക്കുമേൽ
നേർത്തമഞ്ഞാൽ മൂടുന്നൂ ശുഭ്രാംബരം.
ഡിസംബർ, നീയൊരു രക്തസാക്ഷി!

ഡിസംബർ, ഇനി നിയെൻ പാതവക്കത്ത്
കാറ്റേറ്റു നിൽക്കുമൊരോർമ്മ സ്തംഭം!
തിരികെയില്ലെന്നുറപ്പിച്ചിന്നിന്റെ
പടിയിറങ്ങി, ഒരോർമ്മയാവുന്നു നീ!
ഡിസംബർ, നീയെന്റെ അവസാന-
സമയവുമെടുത്തു പോയോൻ!
ഇനി വരില്ലെങ്കിലും, ഒരു പുതുവത്സര-
പ്പൂച്ചെണ്ടെനിക്കായി തന്നു കടന്നുപോയോൻ!
ഡിസംബർ, നീയൊരു നഷ്ടസ്വപ്നം!
ആർദ്രമീരാത്രിയിലെൻ കണ്ണിൽ പൂക്കുന്ന
ഏതോ സുഖദമാം നഷ്ടസ്വപ്നം.
എന്നെപ്പിരിഞ്ഞൊരു സ്നിഗ്ദ്ധ സ്വപ്നം!
ഇനി മുളയ്ക്കുന്നൂ പുതുനാമ്പുകൾ,
പുതിയ സ്വപ്നങ്ങൾ, പുതുവഴികൾ.
അപ്പൊഴുമെന്നൊർമതൻ പാതയോരത്ത്
വെയിലിലും മഴയിലും നില്പൂ നിൻ സ്മാരകം!
ഡിസംബർ, നീയൊരു രക്തസാക്ഷി!
എനിക്കായി സ്വപ്നം വെടിഞ്ഞു പോയോൻ.
എനിക്കായി രുധിരം ചൊരിഞ്ഞു വീണോൻ.
ഒരോർമ്മയായ് മാറുമ്പോൾ, നീയെൻ പ്രിയൻ

നല്ല ദിനങ്ങൾ, നല്ല വഴി !


ഞാൻ നടക്കും വഴിയേത്?
ഞാൻ നടക്കേണ്ടും വഴിയേത്?
കാലിലാരോ കൊളുത്തി വലിക്കുന്നു.
"കണ്ണടയ്ക്കൂ, മിണ്ടാതിരിക്കൂ,
കാൽ ചലിപ്പിക്കൂ, ചരടുവലിക്കുമ്പോൾ!"-
ആരോ കണിശമായെന്നോടു ചൊല്ലുന്നൂ.
"ആരു, നീ?", യെൻ ചോദ്യമെങ്ങോ,
വിജനതയിലെങ്ങോ, തെന്നിമായുന്നു.
"ചോദ്യക്കൊളുത്തിനി വേണ്ട,
ചരിക്ക നീ, യിനി ഞാൻതന്നെ നിൻ വഴി!"-
കണ്ണുകെട്ടിയതാരോ!
എന്നെയന്ധനാക്കിയതാരോ!
"ഞാനാണിനി നിന്റെ കണ്ണ്,
കണ്ണു മൂടിയതെല്ലാം നീതികൾ!
നിന്നെ നടത്തുന്നതും ഞാ,നിനി
നിന്നെത്തളർത്തുന്നതും ഞാൻ!
നിനക്കായ് പാടുവതും ഞാൻ
നിന്റെ ചിന്തയെ തേർതെളിക്കുന്നതും ഞാൻ!
നീ, യൊരു മാംസപിണ്ഡമായ്,
യന്ത്രപ്പാവയാ,യെന്നോടൊപ്പം ചരിക്കുക!
ഇനി നിന്റെ സത്യവും, ധർമ്മവും,
ഇനി നിന്റെ നീതിയും, നീതിപീഠവും ഞാൻ!
മറുമൊഴി ചൊല്ലാതിരിക്കുക,
ചുണ്ടുകൾ താഴിട്ടു പൂട്ടുക,
എന്റെ ശാസനങ്ങളേറ്റു വാങ്ങുക,
എങ്കിലോ, നല്ല ദിനങ്ങൾ വരും..
ചുണ്ടനങ്ങിയാൽ,
നിൻ മിഴിതുറന്നൊന്നു നോക്കിയാൽ,
ചവിട്ടിമെതിക്കുവാനുണ്ടെൻ കാലുകൾ,
നിൻ കഴുത്തു കാത്തിരിക്കും കുടുക്കുകൾ!"
ഏതോ പരിചിതശബ്ദം, കഠിനമാ-
യെന്നോടു ചൊല്ലുന്നു..
കിലുങ്ങുന്നു, ചങ്ങലക്കൊലുസുകൾ!
മണ്ണിലടിയുന്നു ഞാ,നൊരു മാംസപിണ്ഡം-
മേധയില്ലാത്ത, രക്തമില്ലാത്ത,
മോഹമില്ലാത്ത, വിളറിയ മാംസഖണ്ഡം!

കണ്ണട


പണ്ടൊക്കെ കണ്ണടകൾക്ക്
രണ്ട് ചില്ലുകളായിരുന്നു-
ഇടതൊന്ന്, വലതൊന്ന്.
രണ്ടിലൂംകൂടി നോക്കിയാൽ
മങ്ങിയ കണ്ണുകൾക്ക്
ഇടതും വലതും മദ്ധ്യവും
വ്യക്തമായിക്കാണുമായിരുന്നു.
കാഴ്ചകളെല്ലാം സത്യമായി തെളിയുമായിരുന്നു..
ഇന്നത്തെ കണ്ണടകൾക്കെല്ലാം
ഒരേയൊരു ചില്ല്...
ചിലവയ്ക്ക് ഇടതുമാത്രം
ചിലവയ്ക്ക് വലതുമാത്രവും
കാണാനാവുന്ന ഒറ്റച്ചില്ല്!
മദ്ധ്യത്തെ കാഴ്ചകൾ
കാഴ്ചക്കപ്പുറത്താക്കുന്ന ഒറ്റച്ചില്ല് !
അതിലോ ചിലത്
കറുകറുത്ത ഒറ്റച്ചില്ല് -
ഒറ്റുകാരനായൊരു
കടൽക്കൊള്ളക്കാരൻ!
തുപ്പൽക്കോളാമ്പി പോലൊരു
പീരങ്കിയുമുണ്ട് കൈയിൽ!!

വൈറസ്


ഈ ഭൂപടത്തിലൊരു
മൗസ് ക്ലിക്ക്!
വിവരത്തിനുമുമ്പേ,
വിവരമില്ലാത്ത
വൈറസുകൾ!
പച്ചപ്പ് ചോദിക്കുമ്പോൾ
കിട്ടുന്നത് പച്ചക്കൊടി!
ഓരോ ക്ലിക്കിലും
നിറം മാറുന്ന കൊടികളും!
മണ്ണ് ചോദിക്കുമ്പോൾ
തലങ്ങും വിലങ്ങും പായുന്ന
മണ്ണുമാന്തികൾ!
സ്ക്രീനിന്റെ അതിർത്തികൾ ഭേദിച്ച്
എന്നെയും മാന്തിപ്പൊളിക്കുന്നു..!!!
മരം ചോദിക്കുമ്പോൾ
കാണിക്കുന്നത് പെരുമരം -
കറുകറുത്ത ശവങ്ങൾ വിളഞ്ഞു തൂങ്ങുന്ന,
പെരുമരം!
ഒടുവിലെന്റെ
കൈകളിൽനിന്ന് മുക്തമായ്
സ്വയം ചലിക്കുന്ന മൗസ്..
സ്വന്തം ക്ലിക്കുകളിലേക്ക്
എന്റെ കണ്ണിനെ വലിച്ചു കെട്ടുന്നു!
ഒരൊറ്റ ക്ലിക്കിനാൽ -
മലയുടെ ഹരിത കവചം
വലിച്ചുകീറുന്നു..
മറ്റൊരു ക്ലിക്ക്, മലയെ മണ്ണാക്കി
തണ്ണീർത്തടത്തിലേക്ക് വലിച്ചു മൂടുന്നു..
വാക്കുകളെ കഴുത്തു ഞെരിച്ച് കൊല്ലുന്നു..
ഹൃദയങ്ങളെ തീണ്ടാപ്പാടകലേയ്ക്ക്
ആട്ടിപ്പായിക്കുന്നു!
നിറം കൊടുത്ത്, മനുഷ്യരെ
കള്ളികളിലേക്ക് വലിച്ചു മാറ്റുന്നു!
ഭാരം ചുമന്ന്, നുകം വലിച്ച്,
കുനിഞ്ഞ, മുതുകിനെ
വിറകുകൊള്ളിയായ്
കത്തിക്കുന്നു..
ഒടുവിലൊരു ക്ലിക്ക്
ഈ ഭൂപടത്തെയാകെ
തീക്കുണ്ഡമാക്കുന്നു,
കൂടെ -
ഞാനും കത്തുന്നു!!

Monday, February 15, 2016

പിന്നോട്ടോടുന്ന ഘടികാരം

എന്റെ ഘടികാരമിപ്പോൾ
പിറകോട്ടോടുകയാണ്!
മൂന്നിൽനിന്നും രണ്ടിലേക്ക്
രണ്ടിൽനിന്നും ഒന്നിലേക്ക്-
പിന്നെ പൂജ്യം തേടി 
അനിവാര്യമായ പന്ത്രണ്ടിലേക്ക്..
എന്റെ ഘടികാരം പിറകോട്ടോടുകയാണ്-
പട്ടണങ്ങളും ജനപദങ്ങളും പിന്നിട്ട്
മലയും പുഴയും മേടും കടന്ന്
കാടും കടന്നൊരു ശിലായുഗ സന്ധ്യയിലേക്ക്..
ചോര ചുവക്കുന്ന നാവുകൾ നീട്ടുന്നൂ
നരഭോജികൾ, ചുറ്റിലും മുരളുന്നു.
കൊത്തിപ്പറിക്കാനായ് വട്ടമിടുന്നേതോ
കഴുകൻ കണ്ണുകൾ, ദംഷ്ട്രകൾ!
കാടകം കത്തുകയാ,ണഗ്നിപ്പെരുമഴ
താണ്ഡവമാടുകയാണില്ലിനി മാർഗം!
ഞാനൊരു മാംസഖണ്ഡമായ്
മാറുകയാ,ണൊടുക്കത്തെയത്താഴം!
ചുട്ടെടുക്കയാണെന്നിന്ദ്രിയങ്ങൾ
ഞാനുരുകുകയാണെങ്കിലും കാണാം..
എൻ ഘടികാരമിപ്പോൾ മുന്നോട്ടോടുന്നൂ!
പതിനൊന്നും കടന്ന് പത്തിലേക്ക്..
പത്തിൽനിന്നൊൻപതിലേക്ക്..
എട്ട്, ഏഴ്,ആറ്, അഞ്ച്...
മുന്നോട്ട്, മുന്നോട്ട്...!!