Monday, February 15, 2016

പിന്നോട്ടോടുന്ന ഘടികാരം

എന്റെ ഘടികാരമിപ്പോൾ
പിറകോട്ടോടുകയാണ്!
മൂന്നിൽനിന്നും രണ്ടിലേക്ക്
രണ്ടിൽനിന്നും ഒന്നിലേക്ക്-
പിന്നെ പൂജ്യം തേടി 
അനിവാര്യമായ പന്ത്രണ്ടിലേക്ക്..
എന്റെ ഘടികാരം പിറകോട്ടോടുകയാണ്-
പട്ടണങ്ങളും ജനപദങ്ങളും പിന്നിട്ട്
മലയും പുഴയും മേടും കടന്ന്
കാടും കടന്നൊരു ശിലായുഗ സന്ധ്യയിലേക്ക്..
ചോര ചുവക്കുന്ന നാവുകൾ നീട്ടുന്നൂ
നരഭോജികൾ, ചുറ്റിലും മുരളുന്നു.
കൊത്തിപ്പറിക്കാനായ് വട്ടമിടുന്നേതോ
കഴുകൻ കണ്ണുകൾ, ദംഷ്ട്രകൾ!
കാടകം കത്തുകയാ,ണഗ്നിപ്പെരുമഴ
താണ്ഡവമാടുകയാണില്ലിനി മാർഗം!
ഞാനൊരു മാംസഖണ്ഡമായ്
മാറുകയാ,ണൊടുക്കത്തെയത്താഴം!
ചുട്ടെടുക്കയാണെന്നിന്ദ്രിയങ്ങൾ
ഞാനുരുകുകയാണെങ്കിലും കാണാം..
എൻ ഘടികാരമിപ്പോൾ മുന്നോട്ടോടുന്നൂ!
പതിനൊന്നും കടന്ന് പത്തിലേക്ക്..
പത്തിൽനിന്നൊൻപതിലേക്ക്..
എട്ട്, ഏഴ്,ആറ്, അഞ്ച്...
മുന്നോട്ട്, മുന്നോട്ട്...!!