Thursday, July 14, 2016

അഭിമുഖം

നീയാര് സഖാവേ?
ഞാൻ സഖാവല്ല, ബലിദാനി!
അങ്ങാരാണു മഹാത്മൻ ?
മഹാത്മനല്ല ഞാൻ, രക്തസാക്ഷി!
നീ ബലിദാനിയായതും
ഞാൻ രക്തസാക്ഷിയായതുമെന്തിന്?
നമ്മളെതിർദിശയിൽ സഞ്ചരിക്കുവോർ
നമ്മളെതിരഭിപ്രായങ്ങളൂള്ളോർ
നമ്മുടെ വിശ്വാസങ്ങളെതിര്
നമ്മുടെ ആശയങ്ങളെതിര്!
അതുകൊണ്ടെന്ത്?
നീയും ഞാനും
ബലിദാനിയും
രക്തസാക്ഷിയുമായതുകൊണ്ട്,
നമ്മുടെ ദിശയുമഭിപ്രായവും
വിശ്വാസ,മാശയങ്ങളുമൊന്നായോ?
ഇല്ലല്ലോ സഖാവേ!
ഇല്ലല്ലോ മഹാത്മൻ !
ഈ മഴയിലെ തണുപ്പിൽ
ഈ മണ്ണിനടിയിൽ
നമ്മളൊന്നാണിപ്പോൾ,

ശവമാണ്!

ആശയമില്ലാതെ,
ദിശയില്ലാതെ,
വിശ്വാസമില്ലാതെ,
അഭിപ്രായമില്ലാതെ,
നമ്മൊളൊന്നാണ്,
ഒന്നിച്ചു ചീയുന്നൂ നാം!
തണുപ്പാണ്, സഖാവേ!
ജീവനുണ്ടായിരുന്നെങ്കിൽ
നമുക്കല്പം ചൂടുചായയും നുണഞ്ഞ്,
ഒരേ പുതപ്പിനടിയിലെ ചൂടിൽ,
ഒരേ കൂരയ്ക്കുകീഴിൽ,
സ്നേഹത്തോടെ പെയ്യുന്ന
മഴയെ നോക്കിയിരിക്കാമായിരുന്നു,
മഹാത്മൻ!..
പക്ഷേ...
ജീവിച്ചിരുന്നപ്പോൾ
നമ്മൾ നനഞ്ഞതത്രയും
നിണമഴയായിരുന്നല്ലോ!
നമ്മുടെ പ്രിയരിപ്പോൾ നനയുന്നത്,
കണ്ണീർ മഴയിലുമല്ലേ?
ഇനി മിഴിയാത്ത കണ്ണുകളടയ്ക്കാം
രക്തസാക്ഷീ,
ബലിദാനീ!