Monday, March 02, 2015

കാടുതീണ്ടിയോളെൻ പൊന്നുമോള്

കാടുതീണ്ടിയോളെൻ പൊന്നുമോള്
കാവുതീണ്ടിയോളെൻ പൊന്നുമോള്.
അവളെ കാക്കണേ നാഗത്താന്മാരേ
കാവുവാഴുന്ന നാഗത്താന്മാരേ!
കരകടന്നവളെൻ പൊന്നുമോള്
കടൽകടന്നവളെൻ പൊന്നുമോള്
അവളെ കാക്കണേ നാഗത്താന്മാരേ
കാവുവാഴുന്ന നാഗത്താന്മാരേ!
അവളെ കീറുവാൻ, കീറീമുറിക്കുവാൻ
അലറിവീഴുന്നിരുകാലിക്കൂട്ടം
അവരിൽനിന്നും കാത്തുരക്ഷിക്കണേ
അടവിവാഴുന്ന നാഗത്താന്മാരേ!
കരളുതിന്നാൻ തുനിയുന്ന വർഗം
കരമമർത്തിപ്പിടിക്കുവാനായവേ
കൊടിയതാം നിൻ വിഷപ്പല്ലുകളാഴ്ത്തി
കാത്തുരക്ഷിക്കെന്റെ നാഗത്താന്മാരേ!
ആഴികൂട്ടിച്ചുട്ടെടുക്കാനായി
ആഞ്ഞടുക്കുന്ന ചെന്നായ്ക്കളീന്നും
അടിതെറ്റി വീഴാതെയോടിയെന്മോളേ
അരികെച്ചേർക്കെന്റെ നാഗത്താന്മാരേ!
ഇനിയവൾക്കായ് തുണചെയ്തുനിൽക്കാൻ,
ഇനിയവരോടു പോരാടിനിൽക്കാൻ
ഇനിയവരെക്കടിച്ചങ്ങുവീഴ്ത്താൻ
ഇനിയുമാവില്ലേ നാഗത്താന്മാരേ?
എങ്കിലൊന്നേ പറയാനെനിക്കുള്ളൂ
നൽക,നീനിൻ വിഷപ്പല്ലവൾക്കായ്
കൊത്തിവിഴ്ത്തട്ടെയാ വിഷദൃംഷ്ടയാൽ
ചത്തുപോകുമ്മുന്നേക്കവളൊന്നിനെ!

കുഞ്ഞുപെങ്ങള്‍

കാലവര്‍ഷാരംഭം
വിദ്യാലയ വര്‍ഷാരംഭം..
വയല്‍ വരമ്പിലൂടെ
വാഴയിലക്കുടയും ചൂടി
തോളത്ത് പുസ്തകവും
മറുകൈയിലെ ചൂണ്ടുവിരലില്‍
കുഞ്ഞുപെങ്ങളും..
തവളക്കുഞ്ഞനൊരു തട്ട്കൊടുത്ത്
വെള്ളം പളുങ്കുമണിപോലെ തെറിപ്പിച്ച്
നനഞ്ഞുകുഴഞ്ഞൊട്ടി
കുന്നുകയറി
ഒന്നാം മണിക്കുമുമ്പേ
സ്കൂള്‍ വരാന്തയിലെത്തി
ഒന്നാം ക്ലാസ്സിന്റെ വാതിലിലെത്തി
പുസ്തകസഞ്ചിയും പൊതിച്ചോറും
കൈയില്‍കൊടുക്കുമ്പോള്‍
ചിണുങ്ങുന്നൊരാള്‍..
"ച്ച് സൂളിപ്പോണ്ട!"

ഞാനെന്ന ഭാവം

പിറന്ന് വീണത്
ഇരുമുഷ്ടികളും ചുരുട്ടി
എല്ലാം പിടിച്ചടക്കാനാണ്.
എന്റെ അമ്മ, എന്റെയഛന്‍,
എന്‍ സോദരനെ,ന്‍സോദരി!
എന്റെ കളിക്കോപ്പ്, എന്റെ പുസ്തകം,
എന്റെ പെന്‍സിലെന്‍ റബ്ബര്‍!
എന്റെ ഷര്‍ട്ട്, എന്റെ നിക്കര്‍..
എന്നെ നോക്കിച്ചിരിച്ചവളെന്‍പെണ്ണ്!
എന്‍ സുഹൃത്തെ,ന്റെ വൈരി!
എന്റെ പാര്‍ട്ടി, യെന്‍ കൊടി!
എന്റെ ജോലി,യെന്‍ ശമ്പളം
എന്റെ പുതിയതാംവീട്!
എന്റെ ഭാര്യ, എന്‍ മക്കള്‍
പിന്നെയെന്‍ ചെറുമക്കള്‍
എന്റെ പെന്‍ഷന്‍,
വൃദ്ധസദനത്തിലെന്‍ കട്ടില്‍...
പിന്നെയെന്‍ ദേഹം ചിതയിലെരിയുമ്പോ-
ളിനി 'ഞാന്‍'? -ശൂന്യം!!
ഓടിക്കിതച്ചതും ചാടിത്തളര്‍ന്നതും
തമ്മിലടിച്ചതും, എന്തിനോപാഞ്ഞതും
എന്തൊക്കെ നേടിയെന്നോര്‍ത്തതുമീ-
ശുന്യതയിലേക്കുള്ള യാത്രയെന്നോ?

എന്റെ നിലാവ്

പെയ്തൊഴിഞ്ഞൂ രാത്രിമഴ.
കരിമേഘ വിരിമാറ്റിയെന്‍
ജാലകപ്പടികള്‍
നനുനനുത്ത വിരലുകളാല്‍
തലോടുന്നൂ,
ഈറന്‍‌നിലാവ്..
ഈ നിശയുമീനിലാവും
എനിക്കുമാത്രം സ്വന്തം

Sunday, August 24, 2014

മലയാളിപ്പെണ്ണ്

ഓര്‍മകളൂടെയോരത്തൊരു
പഴയ ഗ്രാമഫോണ്‍ പാടുന്നു:
"പെരിയാറേ, പെരിയാറേ,
പര്‍വത നിരയുടെ പനിനീരേ.."

പാട്ടിലവള്‍ കുളിരുമായ് കുണുങ്ങി-
നടക്കുമൊരു മലയാളിപ്പെണ്ണ്.
അന്നവള്‍ നീണ്ട നീലവാര്‍‌മുടിച്ചുരുളില്‍
വെണ്‍നുരകളാല്‍ മുല്ലപ്പൂ ചൂടിയ സുന്ദരി.
അഗാധമാംനീലമിഴികളില്‍ കുസൃതിയുള്ളോള്‍.
ഈറനണിഞ്ഞലസഗാമിയായ്, നമ്രശിരസ്കയായ്,
ശിവപ്പെരുമാളിനെ തഴുകി വലംവച്ചോള്‍!
ഇരവില്‍ ചന്ദ്രികയാലൊരു ചന്ദനക്കുറിതൊട്ടും
പുലരിയിലരുണന്റെ കുങ്കുമപ്പൊട്ടുതൊട്ടും
കവിഹൃദയങ്ങളെ അമ്മാനമാടിയോള്‍!
മൃദുപദചലനങ്ങളിലും മഞ്ജീരധ്വനിയുയര്‍ത്തിയോള്‍ -
കുണുങ്ങിനടന്നൊരു മലയാളിപ്പെണ്ണ്!

ഇന്നുമവള്‍ മലയാളി മങ്കതന്നെ!
ചുവപ്പുംനീലയും മഞ്ഞയുംപച്ചയും നിറമിട്ട്
തോളൊപ്പം വെട്ടിയൊതുക്കിയ
കുഞ്ഞോളങ്ങളുടെ മുടിയുലച്ചും
വെളുത്ത നഗ്നമാം ചുമലുകാട്ടിയും
ഇറുകിമെലിഞ്ഞ നരച്ചനീലക്കാല്‍ശരായിയും
ചുണ്ടിലും കവിളിലും അരുണിമപൂശിയും
മടമ്പുയര്‍ന്നപാദുകമഴിക്കാനേറേ മടിച്ചും
ശിവസവിധത്തില്‍നിന്നേറെയകന്ന്
ചത്ത പരല്‍‌മീനുകളുടെ കണ്ണീനാല്‍ കടാക്ഷിച്ചും,
ഞൊണ്ടിമുടന്തിനീങ്ങുന്നൂ -
പുതിയകാലത്തിന്റെ മലയാളിപ്പെണ്ണ്!

Tuesday, July 29, 2014

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ആയുധങ്ങളുടെ തെരുവിനു്
നേരെ എതിര്‍വശത്താണ്
കലാപങ്ങളുടെ തെരുവ്
അതിലൂടൊന്നു നടക്കണം
ചോരയില്‍മുങ്ങിയൊരു
കുഞ്ഞുശിരസ്സ് നമ്മോടു ചോദിച്ചേക്കാം -
സ്വപ്നങ്ങള്‍മാത്രംകണ്ടിരുന്നൊരെ
നിക്ക്
മൃതിവിധിക്കാനെന്തുതെറ്റാണു ചെയ്തതെന്ന്.
അറ്റുവീണൊരു കുഞ്ഞുവിരല്‍ ചോദിച്ചേക്കാം -
എന്നെപ്പിടിച്ചോരു കരം
ചിതറിത്തെറിപ്പിച്ചതെന്തിനെന്ന്.
പാതികരിഞ്ഞൊരു കുഞ്ഞുപാവ ചോദിച്ചേക്കാം -
എന്നെപ്പൊതിഞ്ഞുനിന്നൊരു
കുഞ്ഞുപുഞ്ചിരിയെ കെടുത്തിയതെന്തിനെന്ന്.
പിന്നെയുമീത്തെരുവിലാകവേ
നിരവധി കുഞ്ഞുചോദ്യങ്ങള്‍
നിണമണിഞ്ഞു കിടപ്പുണ്ടാവാം..
ഇതിനൊക്കെയുത്തരം നല്‍കാന്‍
നമുക്കെവിടെ സമയം-
ആയുധങ്ങളുടെ തെരുവിലേയ്ക്ക്
പെട്ടെന്നെത്തേണ്ടേ?

Saturday, July 12, 2014

മിണ്ടരുത്...!!

മിണ്ടരുത്!
അഗ്നിചിതറിക്കുന്ന
യുദ്ധക്കളികളേപ്പറ്റി മിണ്ടരുത്..
പച്ചപ്പുല്‍ത്തകിടിയിലെ
പന്തുകളിയേപ്പറ്റി സംസാരിക്കൂ..
നീലമിഴിക്കോണിലെ
പ്രണയത്തെപ്പറ്റി മാത്രം പറയു!

കാണരുത്-
ചോരചിതറിയ
കുഞ്ഞുശരീര ഖണ്ഡങ്ങള്‍!
ഓര്‍മകള്‍ മായാത്ത
അമ്മയുടെ രക്തചിത്രം!
വര്‍ണങ്ങള്‍ നിറഞ്ഞ
വസന്തകാല ചിത്രം മാത്രം കാണുക.
പ്രണയിനിയുടെ കവിളില്‍ വിരിയും
അന്തിച്ചുവപ്പു മാത്രം കാണുക!

കേള്‍ക്കരുത് -
പൊട്ടിത്തകരുന്ന
ഹൃദയങ്ങളുടെ ശബ്ദങ്ങള്‍,
ചോരയില്‍ കുഴഞ്ഞ നിലവിളികള്‍!
പ്രേയസിയുടെ ചുണ്ടിലെ
പ്രേമസംഗീതം കേള്‍ക്കുക.
സ്തുതിഗീതങ്ങളും സങ്കീര്‍ത്തനങ്ങളും
മാത്രം ശ്രവിക്കുക!

മിണ്ടരുത്!
കാണരുത്!!
കേള്‍ക്കരുത്!!!

ചുണ്ടുകളെ മൗനത്താല്‍ മുദ്രവയ്ക്കുക
കണ്ണുകളില്‍ തിമിരം നിറയ്ക്കുക
കര്‍ണങ്ങളെ താഴിട്ടുപൂട്ടുക
ഹൃദയത്തെ കരിങ്കല്ലാക്കുക!
വാതായനങ്ങളെല്ലാമടയ്ക്കുക!
സ്വസ്ഥം, സുഖം..
ലോകാ സമസ്താ സുഖിനോ ഭവന്തു!
ശാന്തി, ശാന്തി, ശാന്തി!!