Friday, June 03, 2016

മഴ പഠിപ്പിക്കുന്നത്


വർണങ്ങളെയെല്ലാം കഴുകുന്നൂ മഴ
മനസ്സിന്റെ മാലിന്യക്കൂമ്പാരങ്ങളെ
തെരുവിലേക്കൊഴുക്കുന്നൂ, മഴ..
മഴയാണ്, പെരുമഴ.
ഉള്ളവന്റെ അഹങ്കാരത്തേയും
ഇല്ലാത്തവന്റെ തേങ്ങലിനേയും
കടലിലേക്ക് കുത്തൊഴുക്കുന്നൂ, മഴ.
എന്നെയും നിന്നെയും
എന്നിലെ ഞാനെയും
നിന്നിലെ നീയെയും
കഴുകിയിളക്കി നുരയാക്കുന്നൂ, മഴ.
മഴയാണ്, പെരുമഴ.
രാജവീഥിയേയും വെട്ടുവഴികളേയും
ഒന്നുപോലെ കലങ്ങിയ തോടാക്കുന്നൂ, മഴ..
നീയും ഞാനും ഒറ്റപ്പെടലിന്റെ
പൊട്ടിയ കമ്പിയില്ലാക്കമ്പികളാകുന്നു.
നീയും ഞാനും ആരുമറിയാത്ത
മാംസപിണ്ഡങ്ങളായി ചീയുന്നു,
മഴയാണ്, പെരുമഴ
ഈ മഴയിലൊലിച്ചുപോയ വർണങ്ങളെച്ചൊല്ലിയാണ്,
ഈ മഴ കഴുകിയെടുത്ത
അഹങ്കാരത്തെയും തേങ്ങലിനേയുമോർത്താണ്,
ഈ മഴ തെറിപ്പിച്ചുകളഞ്ഞ
ഈ എന്നെയും നിന്നെയും മനസ്സിലിട്ടാണ്,
ഇത്രനാളും തമ്മിലിടഞ്ഞത്,
തമ്മിലടിച്ചതും കടിച്ചു കുടഞ്ഞതും!
ഇന്ന് നീയും ഞാനുമൊന്നുപോലെ
നിസ്സാരരായ സഹജീവികളാകുമ്പോൾ,
മഴയാണ്, പെരുമഴ,
എല്ലാം പഠിപ്പിക്കുന്ന
കാരുണ്യപ്പെരുമഴ!!

ഡിസംബർ, നീ രക്തസാക്ഷി


ഡിസംബർ, നീയൊരു രക്തസാക്ഷി!
വഴിനീളെച്ചിതറിയ രക്തപുഷ്പങ്ങൾക്കുമേൽ
നേർത്തമഞ്ഞാൽ മൂടുന്നൂ ശുഭ്രാംബരം.
ഡിസംബർ, നീയൊരു രക്തസാക്ഷി!

ഡിസംബർ, ഇനി നിയെൻ പാതവക്കത്ത്
കാറ്റേറ്റു നിൽക്കുമൊരോർമ്മ സ്തംഭം!
തിരികെയില്ലെന്നുറപ്പിച്ചിന്നിന്റെ
പടിയിറങ്ങി, ഒരോർമ്മയാവുന്നു നീ!
ഡിസംബർ, നീയെന്റെ അവസാന-
സമയവുമെടുത്തു പോയോൻ!
ഇനി വരില്ലെങ്കിലും, ഒരു പുതുവത്സര-
പ്പൂച്ചെണ്ടെനിക്കായി തന്നു കടന്നുപോയോൻ!
ഡിസംബർ, നീയൊരു നഷ്ടസ്വപ്നം!
ആർദ്രമീരാത്രിയിലെൻ കണ്ണിൽ പൂക്കുന്ന
ഏതോ സുഖദമാം നഷ്ടസ്വപ്നം.
എന്നെപ്പിരിഞ്ഞൊരു സ്നിഗ്ദ്ധ സ്വപ്നം!
ഇനി മുളയ്ക്കുന്നൂ പുതുനാമ്പുകൾ,
പുതിയ സ്വപ്നങ്ങൾ, പുതുവഴികൾ.
അപ്പൊഴുമെന്നൊർമതൻ പാതയോരത്ത്
വെയിലിലും മഴയിലും നില്പൂ നിൻ സ്മാരകം!
ഡിസംബർ, നീയൊരു രക്തസാക്ഷി!
എനിക്കായി സ്വപ്നം വെടിഞ്ഞു പോയോൻ.
എനിക്കായി രുധിരം ചൊരിഞ്ഞു വീണോൻ.
ഒരോർമ്മയായ് മാറുമ്പോൾ, നീയെൻ പ്രിയൻ

നല്ല ദിനങ്ങൾ, നല്ല വഴി !


ഞാൻ നടക്കും വഴിയേത്?
ഞാൻ നടക്കേണ്ടും വഴിയേത്?
കാലിലാരോ കൊളുത്തി വലിക്കുന്നു.
"കണ്ണടയ്ക്കൂ, മിണ്ടാതിരിക്കൂ,
കാൽ ചലിപ്പിക്കൂ, ചരടുവലിക്കുമ്പോൾ!"-
ആരോ കണിശമായെന്നോടു ചൊല്ലുന്നൂ.
"ആരു, നീ?", യെൻ ചോദ്യമെങ്ങോ,
വിജനതയിലെങ്ങോ, തെന്നിമായുന്നു.
"ചോദ്യക്കൊളുത്തിനി വേണ്ട,
ചരിക്ക നീ, യിനി ഞാൻതന്നെ നിൻ വഴി!"-
കണ്ണുകെട്ടിയതാരോ!
എന്നെയന്ധനാക്കിയതാരോ!
"ഞാനാണിനി നിന്റെ കണ്ണ്,
കണ്ണു മൂടിയതെല്ലാം നീതികൾ!
നിന്നെ നടത്തുന്നതും ഞാ,നിനി
നിന്നെത്തളർത്തുന്നതും ഞാൻ!
നിനക്കായ് പാടുവതും ഞാൻ
നിന്റെ ചിന്തയെ തേർതെളിക്കുന്നതും ഞാൻ!
നീ, യൊരു മാംസപിണ്ഡമായ്,
യന്ത്രപ്പാവയാ,യെന്നോടൊപ്പം ചരിക്കുക!
ഇനി നിന്റെ സത്യവും, ധർമ്മവും,
ഇനി നിന്റെ നീതിയും, നീതിപീഠവും ഞാൻ!
മറുമൊഴി ചൊല്ലാതിരിക്കുക,
ചുണ്ടുകൾ താഴിട്ടു പൂട്ടുക,
എന്റെ ശാസനങ്ങളേറ്റു വാങ്ങുക,
എങ്കിലോ, നല്ല ദിനങ്ങൾ വരും..
ചുണ്ടനങ്ങിയാൽ,
നിൻ മിഴിതുറന്നൊന്നു നോക്കിയാൽ,
ചവിട്ടിമെതിക്കുവാനുണ്ടെൻ കാലുകൾ,
നിൻ കഴുത്തു കാത്തിരിക്കും കുടുക്കുകൾ!"
ഏതോ പരിചിതശബ്ദം, കഠിനമാ-
യെന്നോടു ചൊല്ലുന്നു..
കിലുങ്ങുന്നു, ചങ്ങലക്കൊലുസുകൾ!
മണ്ണിലടിയുന്നു ഞാ,നൊരു മാംസപിണ്ഡം-
മേധയില്ലാത്ത, രക്തമില്ലാത്ത,
മോഹമില്ലാത്ത, വിളറിയ മാംസഖണ്ഡം!

കണ്ണട


പണ്ടൊക്കെ കണ്ണടകൾക്ക്
രണ്ട് ചില്ലുകളായിരുന്നു-
ഇടതൊന്ന്, വലതൊന്ന്.
രണ്ടിലൂംകൂടി നോക്കിയാൽ
മങ്ങിയ കണ്ണുകൾക്ക്
ഇടതും വലതും മദ്ധ്യവും
വ്യക്തമായിക്കാണുമായിരുന്നു.
കാഴ്ചകളെല്ലാം സത്യമായി തെളിയുമായിരുന്നു..
ഇന്നത്തെ കണ്ണടകൾക്കെല്ലാം
ഒരേയൊരു ചില്ല്...
ചിലവയ്ക്ക് ഇടതുമാത്രം
ചിലവയ്ക്ക് വലതുമാത്രവും
കാണാനാവുന്ന ഒറ്റച്ചില്ല്!
മദ്ധ്യത്തെ കാഴ്ചകൾ
കാഴ്ചക്കപ്പുറത്താക്കുന്ന ഒറ്റച്ചില്ല് !
അതിലോ ചിലത്
കറുകറുത്ത ഒറ്റച്ചില്ല് -
ഒറ്റുകാരനായൊരു
കടൽക്കൊള്ളക്കാരൻ!
തുപ്പൽക്കോളാമ്പി പോലൊരു
പീരങ്കിയുമുണ്ട് കൈയിൽ!!

വൈറസ്


ഈ ഭൂപടത്തിലൊരു
മൗസ് ക്ലിക്ക്!
വിവരത്തിനുമുമ്പേ,
വിവരമില്ലാത്ത
വൈറസുകൾ!
പച്ചപ്പ് ചോദിക്കുമ്പോൾ
കിട്ടുന്നത് പച്ചക്കൊടി!
ഓരോ ക്ലിക്കിലും
നിറം മാറുന്ന കൊടികളും!
മണ്ണ് ചോദിക്കുമ്പോൾ
തലങ്ങും വിലങ്ങും പായുന്ന
മണ്ണുമാന്തികൾ!
സ്ക്രീനിന്റെ അതിർത്തികൾ ഭേദിച്ച്
എന്നെയും മാന്തിപ്പൊളിക്കുന്നു..!!!
മരം ചോദിക്കുമ്പോൾ
കാണിക്കുന്നത് പെരുമരം -
കറുകറുത്ത ശവങ്ങൾ വിളഞ്ഞു തൂങ്ങുന്ന,
പെരുമരം!
ഒടുവിലെന്റെ
കൈകളിൽനിന്ന് മുക്തമായ്
സ്വയം ചലിക്കുന്ന മൗസ്..
സ്വന്തം ക്ലിക്കുകളിലേക്ക്
എന്റെ കണ്ണിനെ വലിച്ചു കെട്ടുന്നു!
ഒരൊറ്റ ക്ലിക്കിനാൽ -
മലയുടെ ഹരിത കവചം
വലിച്ചുകീറുന്നു..
മറ്റൊരു ക്ലിക്ക്, മലയെ മണ്ണാക്കി
തണ്ണീർത്തടത്തിലേക്ക് വലിച്ചു മൂടുന്നു..
വാക്കുകളെ കഴുത്തു ഞെരിച്ച് കൊല്ലുന്നു..
ഹൃദയങ്ങളെ തീണ്ടാപ്പാടകലേയ്ക്ക്
ആട്ടിപ്പായിക്കുന്നു!
നിറം കൊടുത്ത്, മനുഷ്യരെ
കള്ളികളിലേക്ക് വലിച്ചു മാറ്റുന്നു!
ഭാരം ചുമന്ന്, നുകം വലിച്ച്,
കുനിഞ്ഞ, മുതുകിനെ
വിറകുകൊള്ളിയായ്
കത്തിക്കുന്നു..
ഒടുവിലൊരു ക്ലിക്ക്
ഈ ഭൂപടത്തെയാകെ
തീക്കുണ്ഡമാക്കുന്നു,
കൂടെ -
ഞാനും കത്തുന്നു!!

Monday, February 15, 2016

പിന്നോട്ടോടുന്ന ഘടികാരം

എന്റെ ഘടികാരമിപ്പോൾ
പിറകോട്ടോടുകയാണ്!
മൂന്നിൽനിന്നും രണ്ടിലേക്ക്
രണ്ടിൽനിന്നും ഒന്നിലേക്ക്-
പിന്നെ പൂജ്യം തേടി 
അനിവാര്യമായ പന്ത്രണ്ടിലേക്ക്..
എന്റെ ഘടികാരം പിറകോട്ടോടുകയാണ്-
പട്ടണങ്ങളും ജനപദങ്ങളും പിന്നിട്ട്
മലയും പുഴയും മേടും കടന്ന്
കാടും കടന്നൊരു ശിലായുഗ സന്ധ്യയിലേക്ക്..
ചോര ചുവക്കുന്ന നാവുകൾ നീട്ടുന്നൂ
നരഭോജികൾ, ചുറ്റിലും മുരളുന്നു.
കൊത്തിപ്പറിക്കാനായ് വട്ടമിടുന്നേതോ
കഴുകൻ കണ്ണുകൾ, ദംഷ്ട്രകൾ!
കാടകം കത്തുകയാ,ണഗ്നിപ്പെരുമഴ
താണ്ഡവമാടുകയാണില്ലിനി മാർഗം!
ഞാനൊരു മാംസഖണ്ഡമായ്
മാറുകയാ,ണൊടുക്കത്തെയത്താഴം!
ചുട്ടെടുക്കയാണെന്നിന്ദ്രിയങ്ങൾ
ഞാനുരുകുകയാണെങ്കിലും കാണാം..
എൻ ഘടികാരമിപ്പോൾ മുന്നോട്ടോടുന്നൂ!
പതിനൊന്നും കടന്ന് പത്തിലേക്ക്..
പത്തിൽനിന്നൊൻപതിലേക്ക്..
എട്ട്, ഏഴ്,ആറ്, അഞ്ച്...
മുന്നോട്ട്, മുന്നോട്ട്...!!

Saturday, September 05, 2015

ഓര്‍മയില്‍നിന്ന് - അദ്ധ്യാപകദിനത്തില്‍


ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ഒരു കത്ത് എനിക്ക് വായിക്കാന്‍ തന്നു. ഇന്‍ലാന്‍റിലെഴുതിയ ഒരു കത്ത്:
അത് തുടങ്ങുന്നതിങ്ങനെ :
"ബഹുമാനപ്പെട്ട സാര്‍,
എന്നെ ഓര്‍ക്കുന്നുണ്ടാവും. ഈ കത്ത് വായിച്ചിട്ട് എന്നെ ശപിക്കരുത്....."
പിന്നങ്ങോട്ടുള്ള ഓരോ വാചകവും വായിക്കുമ്പോള്‍ എനിക്ക് ഹൃദയത്തില്‍ കനം കൂടിവരുന്നതുപോലെ തോന്നി. കുമ്പസാരം പോലെ ഒരു കത്ത്.. കഴിഞ്ഞ രണ്ടു വര്‍ഷം അയാള്‍ ചെയ്ത തെറ്റുകളോരൊന്നും ഏറ്റുപറഞ്ഞുകൊണ്ടൊരു കത്ത്.. പല സ്ഥലങ്ങളിലും വികാര വിക്ഷോഭം കൊണ്ട് അക്ഷരങ്ങള്‍ നിരതെറ്റിയും വടിവില്ലാതെയും.. ചില സ്ഥലങ്ങളിലെ ചില വാക്കുകള്‍ നനവുകൊണ്ട് പടര്‍ന്നിരിക്കുന്നു.. ഇതുപോലെ വികാര ത്തിന്റെ അലകള്‍ മനസ്സിലുയര്‍ത്തിയ ഒരു കത്ത് ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ വായിച്ചിട്ടില്ല. തന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത അദ്ധ്യാപകനോട് ആ വിശ്വാസത്തിനു ഭംഗം വരുത്തുകയും തെറ്റിന്റെ വഴികളിലൂടെ സഞ്ചരിക്കുകയും അവസാനം ആ തെറ്റുകള്‍ മനസിലാക്കി ഏറ്റുപറഞ്ഞ് തന്നെ ശപിക്കരുതെന്നും എല്ലാ തെറ്റുകളില്‍ നിന്നും ശരിയിലേക്കുള്ള തന്റെ പ്രയാണത്തില്‍ അനുഗ്രഹിക്കണമെന്നും പറഞ്ഞ് അവസാനിക്കുന്ന ഹൃദയസ്പര്‍ശിയായൊരു കത്ത്..
വായിച്ചു കഴിഞ്ഞ് ഞാന്‍ അച്ഛനെ നോക്കി. കലങ്ങി മറിയുന്ന ഹൃദയം അച്ഛന്റെ മുഖത്ത് പ്രതിഫലിക്കുന്നത് എനിക്കു കാണാന്‍ കഴിഞ്ഞു.
ഇത് ആരെഴുതിയത്? ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
അച്ഛന് സംസാരിക്കാന്‍ കഴിഞ്ഞില്ല.
അമ്മയാണ് ആ കഥ എന്നോട് പറഞ്ഞത്.
സ്കൂളില്‍ നിന്നും ആദ്യമായി മികച്ച മാര്‍ക്കോടെ പട്ടികജാതിയില്‍പ്പെട്ട ഒരു കുട്ടി പത്താംക്ലാസ് പാസാവുന്നു.
സ്റ്റാഫ് മീറ്റിങില്‍ അച്ഛന്‍ ആ കുട്ടിക്ക് ഒരു മെറിറ്റ് അവാര്‍ഡ് നല്‍കണം എന്ന് അഭിപ്രായപ്പെടുന്നു. അതിനോട് പലര്‍ക്കും യോജിപ്പില്ലാഞ്ഞതിനാല്‍ അതിനായി 100രൂപ അച്ഛന്‍ കൈയില്‍നിന്ന് കൊടുക്കുന്നു. അക്കൊല്ലത്തെ മെറിറ്റ് ഈവനിങില്‍ അവനെ പ്രത്യേകം ക്ഷണിച്ച് "അദ്ധ്യാപകനായ വി. എന്‍. പുരുഷോത്തമന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്" എന്ന പേരില്‍ നല്‍കി.(ഒരുപക്ഷേ അവന്റെ ജീവിതത്തിലെ ആദ്യ പുരസ്കാരം!)
അതു കഴിഞ്ഞ് രണ്ടു കൊല്ലത്തെ അവന്റെ പ്രീ ഡിഗ്രി കോളേജ് ജീവിതം ചരടുപൊട്ടിയ പട്ടം പോലെയായിരുന്നു. അവന്റെ ഭാഷയില്‍ "സ്വന്തം ഉത്തരവാദിത്തവും അദ്ധ്യാപകര്‍ തന്നിലര്‍പ്പിച്ച വിശ്വാസവും മറന്ന്" ഉള്ള ജീവിതം. ഫലം - പ്രിഡിഗ്രിയില്‍ കനത്ത തോല്‍വി.. ഇനിയെന്ത് എന്നാലോചിച്ച് സ്വന്തം ജീവിതം വിലയിരുത്തി, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവാനും വാശിയോടെ പഠിച്ച് പാസാവാനും തീരുമാനിച്ചു. തന്നെ സ്നേഹിച്ച ഗുരുനാഥനെ ചതിച്ചെന്ന തോന്നല്‍, എല്ലാ തെറ്റുകളും അവിടെ ഏറ്റുപറഞ്ഞ് പാപം കഴുകി പുതിയ മനുഷ്യനാവാന്‍ തീരുമാനിച്ചതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ അച്ഛന്റെ വിറയ്ക്കുന്ന കൈകളില്‍ ഇരിക്കുന്ന ആ കത്ത്!!
"അച്ഛന് അവനെ ശപിക്കാനാവുമോ?" കനം തൂങ്ങുന്ന ഹൃദയത്തോടെ ഞാന്‍ അച്ഛനോട് ചോദിച്ചു..
അച്ഛനൊന്നും മറുപടി പറഞ്ഞില്ല.. പക്ഷേ ആ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു..
ഒരു അദ്ധ്യാപകന്‍ എന്നത് എത്ര മഹത്തരം എന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷം..
എല്ലാ നല്ല ഗുരുക്കന്മാര്‍ക്കും അദ്ധ്യാപകദിന ആശംസകള്‍!!