Sunday, June 20, 2010

പിതൃദിനം.. മക്കളെ സ്നേഹിക്കുന്ന അച്ഛന്മാര്‍ക്ക്..

ഞാനന്ന് മകൻ മാത്രമായിരുന്നു..
ചൂരൽക്കഷായത്തിന്റെ ശൗര്യത്തിൽ
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും
കൽക്കണ്ടമായിരുന്നു അച്ഛൻ എനിക്കന്ന്..
തെറ്റിന്റെ വഴിയിലെ ശരിയിലേയ്ക്കുള്ള ചൂണ്ടുപലക..
ആകുലതകളിലെ സാന്ത്വനത്തിന്റെ കുളിർതെന്നൽ..
വേദനകളിൽ തപിക്കുന്ന ഹൃദയം..
അടിതെറ്റുമ്പോൾ താങ്ങുന്ന ഊന്നുവടി..
എന്റെ ഹൃദയാകാശത്തിലെ പൂർണ്ണചന്ദ്രൻ..
എന്നും വറ്റാത്ത സ്നേഹത്തിന്റെ ഉറവ
ഇതൊക്കെയാകുന്നു, എനിക്കച്ഛൻ

ഇന്ന്, ഞാൻ അച്ഛനുംകൂടിയാണ്..
എന്റെ മക്കൾ.. അവരിൽ ഞാൻ പ്രതിബിംബിക്കുന്നു,
എന്നിൽ എന്റെ അച്ഛനും? അറിയില്ല..
പക്ഷേ, ഒന്നറിയാം..
സ്നേഹത്തിന്റെ വറ്റാത്ത പുഴ ഒഴുകുന്നു..
അച്ഛനിൽ നിന്ന് മക്കളിലേയ്ക്ക്..
മക്കളിൽനിന്ന് അച്ഛനിലേയ്ക്കും..
മലയിൽനിന്നുത്ഭവിച്ച്, മലയിലവസാനിക്കുന്ന,
 ഒരിയ്ക്കലും വറ്റാത്തൊരു പുഴ

Tuesday, June 15, 2010

നാണക്കേടിന്‍റെ ഹൈക്കു... സമര്‍പ്പണം ബഹു: നീതിദേവതയ്ക്ക്!


കണ്ണു കരിഞ്ഞുപോയൊരു കുഞ്ഞിന്‍റെ ദൈന്യതകാണാന്‍
കണ്ണുമൂടിയ നീതിക്കാവില്ല, കാരണം - അവന്‍റെ മൃതശരീരം
നീതിപീഠത്തിന് വളരെ താഴെ, മണ്ണിലാണ് പൂണ്ടുകിടന്നത്..

Monday, March 29, 2010

പിറന്നാള്‍.. പിന്നെ സമ്മാനവും..

ഇന്നു രാവിലെ കുഞ്ഞു മകള്‍ വിളിച്ച് ആശംസകള്‍ അറിയിക്കുമ്പോഴാണ്, ജന്മദിനമാണെന്നുള്ള ഓര്‍മ്മതന്നെ മനസ്സില്‍ വരുന്നത്...

ആരിലും ഗൃഹാതുരത ഉണര്‍ത്തുന്ന ദിനം...

പക്ഷേ, ജീവിതത്തിന്‍റെ ഈ പാച്ചിലില്‍ നമുക്ക് നമുക്കായി കണ്ടെത്താന്‍ എവിടെ സമയം?

മനസ്സിനെ ഓര്‍മ്മകളുടെ പച്ചപ്പില്‍ അല്‍പനേരം സ്വതന്ത്രമായി മേയാന്‍ വിടാന്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം..

എന്നാലും... പ്രിയപ്പെട്ടവരുടെ ആശംസകള്‍ക്കും, സ്നേഹാന്വേഷണങ്ങള്‍ക്കും അപ്പുറം മധുരതരവും വിലമതിക്കാനാവാത്തതുമായ എന്തു പിറന്നാള്‍ സമ്മാനമാണുള്ളത്?

ആ മനോജ്ഞമായ പിറന്നാള്‍ സമ്മാനത്തിന്‍റെ ഓര്‍മ്മയില്‍ എന്‍റെ മനസ്സ് ആര്‍ദ്രമാകുന്നു...

ജീവിതം സ്നേഹത്തിന്‍റെ ഒരു പ്രവാഹമാകട്ടെ എന്നാശിക്കുകയും ചെയ്യുന്നു...

Friday, March 26, 2010

ജീവിതം മതിയാവു(ക്കു)മ്പോള്‍...

വെറുമൊരു പത്രവാര്‍ത്തയായി വായിച്ചു തള്ളുമായിരുന്നു.. കൊച്ചിയിലെ നാലംഗകുടുംബത്തിന്‍റെ ആത്മഹത്യ....

പക്ഷേ... വിജയന്‍ ഞങ്ങള്‍ക്ക് അങ്ങനെ പിഴുതുമാറ്റാവുന്ന ഒരോര്‍മ്മയല്ലല്ലോ...
ഹൃദ്യമായ പെരുമാറ്റവും സ്നേഹസമ്പന്നമായ മനസ്സുംകൊണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ക്കൊക്കെയും പ്രിയങ്കരനായവന്‍..

എവിടെയാണ് നമുക്കൊക്കെ താളംതെറ്റുന്നത്.. അല്ലെങ്കില്‍ എന്താണ് നമ്മുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നത്? തന്നോടൊപ്പം തന്‍റെ പ്രിയപ്പെട്ടവരേയും മരണത്തില്‍ ഒപ്പം കൂട്ടാന്‍ എന്തു സാഹചര്യമാണ് എന്‍റെ സുഹൃത്തിനെ പ്രേരിപ്പിച്ചത്?...

ഇതൊക്കെ ചോദ്യച്ചിഹ്നമായി അവശേഷിപ്പിച്ച് അവര്‍ പോയി...

കുറെനാളത്തേക്കെങ്കിലും മനസ്സില്‍ ഒരു നീറ്റല്‍ നിലനിര്‍ത്തിക്കൊണ്ട്...

എന്‍റെ നല്ല സുഹൃത്തിനും, ഒപ്പം പിരിയാതെ കൂടിയ പത്നിക്കും രണ്ട് ആണ്‍മക്കള്‍ക്കും... വേദനയോടെ ആദരാഞ്ജലികള്‍ നേരുന്നു....

Sunday, May 31, 2009

നീര്‍മാതളത്തിന്‍റെ പൂ പൊഴിയുമ്പോള്‍..

മാധവിക്കുട്ടിയെന്ന, കമലാ ദാസെന്ന, കമല സുരയ്യ പോയി. നീര്‍മാതളങ്ങളും, പരിഭവങ്ങളും, പ്രേമവും കാമവും ഇല്ലാത്തിടത്തേക്ക്...
റോസാ ദളങ്ങള്‍ നല്കിയവരെയും മുള്ളുകള്‍ നല്കിയവരെയും ഒന്നുപോലെ ശൂന്യതയിലാക്കി ...
സ്നേഹം ഏത് രൂപത്തിലായാലും തനിക്ക് വേണം എന്ന് വാശിയായിരുന്നോ, അതോ കാമത്തില്‍നിന്നും പ്രേമത്തെ ഇഴപിരിചെടുക്കാന്‍ കഴിയാതെ നിരാശപ്പെടുകയായിരുന്നോ ...
ഏതായാലും ഒന്നു സത്യം ... മലയാളത്തിനു ഒരു ബഷീറേ ഉണ്ടായിട്ടുള്ളൂ ... അതുപോലെ ഒരേയൊരു ആമിയും ...

... ആദരാഞ്ജലി

Friday, August 03, 2007

കുറ്റവും ശിക്ഷയും

അങ്ങനെ മദിനി ജയില്‍ മോചിതനായി...
കുറ്റം തെളിയിക്കപ്പെടുന്നതു വരെ ഒരാളിനെയും കുറ്റവാളിയായി കാണരുതെന്ന് ഇന്ത്യന്‍ ശിക്ഷാനിയമം..
നൂറു അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നും...
പക്ഷേ ഇവിടെ?
വിചാരണയും വിധിയും കാത്ത്‌ 9 വര്‍ഷം തടവറയില്‍.. അതും എല്ലാ ജാമ്യാപേക്ഷകളും നിരസിക്കപ്പെട്ട്‌..
ഒടുവില്‍ നിരുപാധികം കുറ്റവിമുക്തനാക്കപ്പെടൂകയും ചെയ്യുന്നു...
ഇവിടെ ആര്‍ക്കാണു പിഴച്ചത്‌?
നീതിന്യായ വ്യവസ്ഥയ്ക്കോ? നിയമപാലകര്‍ക്കോ? അതോ ഇതെല്ലാം നിസ്സഹായരായി കാണാന്‍ വിധിക്കപ്പെട്ട നമ്മള്‍ക്കോ?
ഇവിടെ ആര്‍ക്ക്‌, എന്തു ഗുണമുണ്ടായി?
ഒരുവന്‌ 9 മാസക്കാലത്തെ ശാരീരിക - മാനസിക പീഢനം..
അതു കഴിഞ്ഞ്‌ പുറത്തു വരുന്നത്‌ 'രകതസാക്ഷിയും' വീരനുമായൊരു നായക പരിവേഷത്തിലും!
മദിനി എന്ന വെറും രാഷ്ട്രീയക്കാരനെ മഹാനും ദൈവവുമാക്കി മാറ്റിയ എല്ലാവര്‍ക്കും സ്തുതി..

Sunday, December 03, 2006

കാണാതെ പൊലിയുന്ന നക്ഷത്രങ്ങള്‍

ഞാന്‍ ജനിച്ചത് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര എന്ന ഗ്രാമത്തിലാണ്. ഇന്നും ‘കുഗ്രാമ‘ത്തിന്റെ പദവിയില്‍ നിന്നും അധികമൊന്നും കയറ്റം കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. 70 കളിലെ സ്കൂള്‍ വിദ്യാഭ്യാ‍സകാലം. 76 ലെ ഒരു ദിവസം ചെമ്മണ്‍ പൊടിപറത്തി ആദ്യത്തെ കെയെസ്സാര്‍ട്ടീസീ ശകടം കടന്നുവന്നത് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിരന്നുനിന്ന് സ്വാഗതം ചെയ്തത് ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഇപ്പോഴും രണ്ടു മൂന്നു ബസ്സുകള്‍ - അത്രതന്നെ.
എങ്കിലും അന്നേ
ശ്രീനാരായണഗിരി എസ്.എന്‍.ഡി.പി. ഹൈസ്ക്കൂള്‍
പ്രശസ്തം. ഡീപ്പീയീപ്പിയും എസ്സെസ്സേയും മറ്റു കിടുപിടികളും ആരുടേയും തലയില്‍ കിളിര്‍ത്തിട്ടില്ലാത്ത ആ കാലത്ത് തികച്ചും പരിമിതമായ ചുറ്റുപാടുകളില്‍ അര്‍പ്പിത മനസ്കരും, നിസ്വാര്‍ത്ഥമതികളും പരിശ്രമശാലികളുമായ ഒരുകൂട്ടം അദ്ധ്യാപകരുടെ സാന്നിദ്ധ്യമാണ് എന്റെ സ്ക്കൂളിനെ മുന്‍ നിരയിലെത്തിച്കത്. അവരില്‍ പലരും ഇന്നില്ല. എങ്കിലും ഞങ്ങളുടെ ഓര്‍മ്മകളില്‍ അവര്‍ ഇന്നും സജീവം.
പലരേയും പറ്റി പറയാനുണ്ട്. സമയം കണ്ടെത്താം. അതില്‍ രണ്ടുമാ‍സം മുമ്പ് ജീവിതത്തോട് വിടവാങ്ങിയ ശ്രീ. മാത്യു സാര്‍ എന്ന കണക്കുസാറിനെപ്പറ്റി പറയേണ്ടതുണ്ട്. എല്ലാ ‘കണക്കന്മാ‘രും
നമ്മുടെ ഓര്‍മ്മകളില്‍ ചൂരല്‍ധാരികളായ ഭീകരജീവികളായി അവതരിക്കുമ്പോള്‍ മാത്യു സാര്‍ വ്യത്യസ്തനാകുന്നു... ഒരിക്കലും വടിയുമായി അദ്ദേഹത്തെ ക്ലാസ്സില്‍ കണ്ടിട്ടില്ല. എപ്പോഴും ചുണ്ടിന്റെ കോണില്‍ ഒരു കുസൃതിച്ചിരിയും ഒരു ചാക്യാരുടെ ചടുലമായ സംഭാഷണ ചാതുരിയുമായി അദ്ദേഹം ഞങ്ങളുടെ ക്ലാസ്സില്‍ അവതരിക്കുകയായി. അന്ന് ആരാണ് ‘ചാക്യാരുടെ’ പരിഹാസ ശരങ്ങള്‍ക്ക്
ഇരയാവുക എന്ന കൌതുകത്തിനിടയില്‍ സാര്‍ ഒരു കഥ പറഞ്ഞുതുടങ്ങുന്നു... ക്ലാസ്സ മുഴുവന്‍ അദ്ദേഹത്തിലേക്ക് കേന്ദ്രീകരിക്കുന്നു. ഞങ്ങളറിയാതെ കണക്കിന്റെ മായാലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ബെല്ലടിക്കുമ്പോഴാണ് പലപ്പോഴും സമയം പോയതറിയുന്നത്. ഇത്ര മനോഹരവും സരസവുമായി കണക്കു് പഠിപ്പിച്ചിരുന്ന സാര്‍ ഒരു വിസ്മയമായി നില്‍ക്കുന്നു.
പുറംലോകവുമായി ബന്ധമില്ലാത്തൊരു കുഗ്രാമത്തിലായിരുന്നതിലാവണം ഇത്ര പ്രതിഭാശാലിയായ ഒരാള്‍ അറിയപ്പെടാതെ പോകുന്നത്. ഒരു പുരസ്കാരങ്ങളും പ്രശസ്തിയും അദ്ദേഹത്തെ തേടിയെത്തിയില്ല. അദ്ദേഹം അതിനെപ്പറ്റി ചിന്തിച്ചിട്ടുമുണ്ടാവില്ല. അദ്ദേഹത്തെപ്പോലെ എത്രയോ നക്ഷത്രങ്ങള്‍.. തലമുറകള്‍ക്ക് പ്രകാശം ചൊരിഞ്ഞ്, ആരുമറിയാതെ, ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ സ്വയം എരിഞ്ഞടങ്ങുന്നു...
മാത്യു സാര്‍ രോഗബാധിതനായി അവശനിലയിലാണെന്നറിഞ്ഞ് ഞാന്‍ ചെന്നുകണ്ടു.... രോഗപീഢയിലും എന്നെ കണ്ടപ്പോള്‍ ചുണ്ടിന്റെ കോണില്‍ ആ ചിരി വിടര്‍ന്നു... ചാക്യാരുടെ അതേ ചിരി...
മൂന്നുനാലു ദിവസം കഴിഞ്ഞ് അദ്ദേഹം നക്ഷത്രങ്ങളുടെ നാട്ടിലേക്ക് യാത്രയായി....
ആ ഓര്‍മ്മയ്ക്കു മുമ്പില്‍ ഞാന്‍ നന്ദിയോടെ, ബഹുമാനത്തോടെ, നിറഞ്ഞ സ്നേഹത്തോടെ തലകുനിക്കുന്നു...
.