Monday, March 23, 2015

സഹയാത്രികൻ

സ്വയം തീരുമാനിച്ച വഴികളിലൂടെ,
സ്വയം നടന്നുപൊയൊരു യാത്ര.
വീടിന്റെ പടി കടന്ന്,
പള്ളിയും പള്ളിക്കൂടവും കടന്ന്,
ജനപഥങ്ങളും നഗരത്തിന്റെ
തിരക്കുകളും കടന്ന്,
നടന്ന്, കിതച്ച്..
കോലാഹലങ്ങളുടെ അന്ത്യം
നിശ്ശബ്ദത തളംകെട്ടിയ
ഇടവഴിയിലൊന്നിലെത്തുമ്പോൾ..
പിന്നിലുയരുന്നതാരുടെ പാദപതനം!
തിരിഞ്ഞു നോക്കുമ്പോൾ കാണുന്നു,
പുഞ്ചിരിക്കുന്ന മുഖവുമായൊരാൾ!
“ആരു നീ?“ - എൻ ചോദ്യം
“ഞാൻ നിൻ സഹയാത്രികൻ“-
പുഞ്ചിരിയോടെ തുടരുന്നൂ-
“യാത്രാരംഭം മുതൽ നിന്നെപ്പിന്തുടരുന്നൂ,
അകന്നും അടുത്തും ഞാൻ!“

അമ്പരക്കുന്നു ഞാൻ നിൽക്കവേ
ചോല്ലുന്നൂ വീണ്ടൂമവൻ:
“ഇനി നിനക്കു വഴികാട്ടേണ്ടവൻ ഞാൻ!
വരികെയെന്നോടൊപ്പ, മെൻ വഴിയിലൂടെ”
ഒന്നുമുരിയാടാനാവാതവനോടൊപ്പം
ഇരുളുപരക്കുന്ന വഴിയിലേക്കു തിരിയുന്നു ഞാൻ!
ഇനി മടങ്ങാനാവാത്തൊരു യാത്ര-
യിവിടെ,യിപ്പോൾ തുടങ്ങുന്നു!

Saturday, March 21, 2015

ആശുപത്രി

ഒന്നാം വാര്‍ഡിലെപ്രസവമുറിയില്‍
നീയും ഞാനുമൊന്നിച്ചാണല്ലോ
പിറന്നു വീണത്.
രണ്ടാം വാര്‍ഡെന്ന
കുഞ്ഞുങ്ങളുടെ വാര്‍ഡിലും
നമ്മളൊരുമിച്ചായിരുന്നു -
നീ,
സ്ത്രീകളുടെ മൂന്നാം വാര്‍ഡിലേക്കും
ഞാന്‍,
പുരുഷന്മാരുടെ നാലാം വാര്‍ഡിലേക്കും
ഒറ്റപ്പെടുംവരെ!
അഞ്ചാം വാര്‍ഡിലേക്കുള്ള
ഇടനാഴിയില്‍ വച്ചാണ്
നിന്നോടുള്ള പ്രണയം ഞാന്‍
നിന്‍ മുന്നില്‍ തുറന്നുവച്ചത്.
അതേ ഇടനാഴിയുടെ അന്ത്യത്തില്‍വച്ചാണ്
നീ തന്ന നീലപ്പൂക്കളെ ചവിട്ടിയരച്ച്
അയാള്‍ നിന്നെ വിവാഹിതരുടെ
ആറാംവാര്‍ഡിലേക്ക് കൂട്ടിക്കൊണ്ടുപോയത്!
ആരോ എന്നെ ഏഴാം വാര്‍ഡിലേക്കും!
പിന്നെ-
പഴയ ഒന്നാം വാര്‍ഡിലെ
പ്രസവമുറിയില്‍
നീ അമ്മയായപ്പോള്‍,
പുറത്ത് ഞാന്‍ അച്ഛനാവാന്‍
കാത്തിരിക്കയായിരുന്നു!
കാലംപോകെ,
എട്ടാംവാര്‍ഡിനപ്പുറത്തെ
വൃദ്ധരുടെ വാര്‍ഡില്‍
വീണ്ടും നമ്മളടുത്തത്തടുത്ത്!
അവസാനത്തെ വാര്‍ഡും,
ഐസിയുവും കടന്ന്,
നമ്മളിപ്പോള്‍ മോര്‍ച്ചറിയിലെ
തണുപ്പിലും ഒന്നാണ്.
ഒരു ബിന്ദുവില്‍ നിന്നകന്നുപോയി
ഒരേ ബിന്ദുവിലെത്തി അവസാനിക്കവേ -
ജീവിതമെന്തെന്ന് ഞാനിപ്പോള്‍മാത്രമറിയുന്നു,
നീയും ഇപ്പോഴതറിയുന്നുണ്ടാവും!

Wednesday, March 18, 2015

കാഴ്ചകള്‍

നീയും ഞാനും കാണുന്ന-
തൊരേ കാഴ്ചകളെന്നാലും
നീ കാണുന്നത് നിന്റെ കാഴ്ചയും
ഞാന്‍ കാണുന്നതെന്‍ കാഴ്ചയും.
നിന്റെ കാഴ്ചയിലെന്റെ പച്ചയും മിനുക്കുമയ്യോ,
കത്തിയും കരിയും കറുത്ത-ചുവന്ന താടിയുമാകുന്നു!
എന്റെ കാഴ്ചയിലോ -
നിന്റെ പച്ചയും മിനുക്കും തഥൈവ!
ഒടുവില്‍ നമ്മിലെ യുദ്ധത്തിനന്ത്യത്തില്‍
അന്യോന്യം വയര്‍പിളര്‍ന്ന്,
കുടല്‍‌മാല ചാര്‍ത്തി നിണമണിയവേ
ഗതികിട്ടാതലയുന്നൂ നമ്മിലെ
പാവം പച്ചയും മിനുക്കും !
അരങ്ങിലൊരു കളിവിളക്ക്
കണ്ണടച്ചിരുട്ടാക്കുകയും!

Friday, March 13, 2015

ഉപ്പ്

അറിയാതെനമ്മള്‍ക്കിടയില്‍ വളര്‍ന്നൊരീ
മൗനമഹാവൃക്ഷത്തിന്‍ വേരറുക്കാമിനി!
അതുകഴിഞ്ഞലസമായൊഴുകുമീപ്പുഴയുടെ
അരികിലെയാര്‍ദ്രമാംസൈകതഭൂവിലൂട-
ന്യോന്യം കൈകൾ ചേർത്തൽപ്പം നടക്കാം..
ചുണ്ടില്‍നിന്നെന്നോ പറന്നു മറഞ്ഞൊരു
പാട്ടിന്‍ മധുരം തിരിച്ചെടുക്കാമിനി!
കൈകളില്‍ കൈകൊര്‍ത്തു നമുക്കിപ്പുഴയുടെ
ഉത്ഭവസ്ഥാനം വരേയ്ക്കും ചരിക്കാം.
അവിടെനിന്നൊന്നായൊഴുകി നമുക്കീ
അലസഗാമിനിയോടൊപ്പം ഗമിക്കാം..
ആയിരം കടവുകള്‍ തൊട്ടുതൊട്ടൊഴുകാം
ആയിരം പാദങ്ങള്‍ തഴുകിക്കടക്കാം
വിരഹദുഃഖങ്ങള്‍, പാപങ്ങള്‍,
പിതൃമോക്ഷമന്ത്രങ്ങളേറ്റു വാങ്ങാം.
ഒടുവിലിയാഴിയില്‍ വീണു തുടിക്കാം
നുരകളില്‍ തുള്ളിക്കളിക്കാം..
ബാഷ്പമാവട്ടെല്ലാം സൂര്യതാപത്തിനാല്‍
അവസാനമവശേഷിക്കട്ടെ ലവണമായ്
എന്നിലെ നീയും, നിന്നിലെ ഞാനും,
ആയിരം രസനകളിലാഘോഷമാവാന്‍!
മധുരമാമായിരം വാക്കുകളാവാന്‍,
ഈണം നിറയും കവിതകളാവാന്‍,
ക്ഷരമില്ലാത്തക്ഷരമാവാന്‍!

കളരിമുറ്റത്ത്

FACT യുടെ സുവർണകാലഘട്ടങ്ങളിലൊന്നിൽ ശ്രീ.എം.കെ.കെ.നായരുടെ ശ്രമത്തിൽ രൂപം കൊണ്ട ഒരു കളരി ഉണ്ടായിരുന്നു ഫാക്ട് ടൌൺഷിപ്പിൽ. കഥകളി, മോഹിനിയാട്ടം, ചെണ്ട, മദ്ദളം ഇവയിലെല്ലാം പ്രഗത്ഭരായ ഗുരുക്കന്മാർ.. കലാമണ്ഡലം ഹൈദരാലി, കേശവൻ, ശങ്കരവാര്യർ, എമ്പ്രാന്തിരി.. സുഗന്ധി, ചന്ദ്രിക ഇങ്ങനെ പ്രഗത്ഭരുടെ നിര..
ഇന്ന് അതോർമയായിരിക്കുന്നു.. ആ കളരിയുടെ ഓർമയിൽ അല്പനേരം:


കളരിമുറ്റത്ത്
 


വെയിൽനാഗങ്ങളിഴയുമീ
കല്ലൊതുക്കുകൾ കയറുക.
ഏതോ ഗതകാല സ്മൃതിയിലുറങ്ങുമീ
കളരിമുറ്റം കാണുക!
കാടും പടർപ്പും നിറയുന്നൂ
കാട്ടൂപക്ഷികൾ കരയുന്നൂ.
ഒരുനിമിഷം കണ്ണടയ്ക്കവേ കാണാകുന്നു
മനോജ്ഞമാം കളരിയും
കണ്ണിനമൃതമായ് ചമയങ്ങളും
കേൾക്കുന്നുവോ നേർത്ത ചെണ്ടതൻ താളം?
നൂപുരം കിലുങ്ങും തളങ്ങളും
പാട്ടിന്റെ മന്ദ്രധ്വനിയൊഴുകുമിടങ്ങളും.

ചന്ദനപ്പോട്ടിട്ടൊരു വലിയ മുഖം, ചിത്രത്തിൽ
ചിരിതൂകുന്നൂ ചുമരിലായ്
രസതന്ത്രത്തിന്റെ കലയറിഞ്ഞയാൾ
കലയുടെ രസതന്ത്രവുമറിയുവോർ
ദീർഘദർശി, കാലാതിവർത്തി
ഈർഷ്യതൻ ദംശനമേറ്റു തളർന്നൊരാൾ!

ചിത്രത്തിൻ മുന്നിലായ് നിൽക്കുന്നൂ
ചെറിയ ചിരാതൊന്നു തെളിയിച്ചൊരാൾ.
ഇതല്ലോയെൻ ദൈവമെന്നോതി-
യൊരു നിമിഷം പ്രാർത്ഥനാ നിരതനായന്തരം
ഇടംകൈയിൽ ചേങ്ങല ചേർത്തും
വലംകൈയാലതിൽ താളമിട്ടും
അഭൌമമേതോ ലഹരിയിൽ മുഴുകിയും
അർദ്ധ നിമീലിത നയനങ്ങളോടെയും
“അജിതാ ഹരേ” യെന്നു മനോജ്ഞമായ് പാടവേ
തൻ മുരളി താഴെവച്ചാർദ്രനായതിലലിയുന്നുവോ
താമരനയനൻ, ദ്വാരകാനാഥൻ!

പിന്നെക്കാണാകുന്നൂ
ധ്യാനത്തിലെന്നപോൽ ചെണ്ടതൻ മുന്നിൽ
ഹൃദയതാളങ്ങളെയാവാഹിച്ചോരാൾ!
മൃദുലം, ചേതോഹരം ചെണ്ടയിലുയരുന്നൂ
മധുരതാളം, ആത്മാവിനെത്തഴുകുന്നൂ!
അപ്പുറത്തായ് ശുദ്ധമദ്ദളം, ചേങ്ങല, യിലത്താളവും
കൂടിയുതിർക്കുന്നൂ മാസ്മരസംഗീതമെൻ
ഹൃദയം നിറയുന്നൂ.

പിന്നെയും കാണാകുന്നൂ കാഴ്ചകൾ
മാരിവിൽ ശോഭതൂകുകുമുടയാടകൾ, കോപ്പുകൾ!
തിങ്ങിനിറയുന്നൂ മനയോലപ്പച്ചയും.
ചമയമിടുന്നൂ ദുര്യോധനച്ചുവപ്പും, ദുശ്ശാസനത്താടിയും
ഭീമപ്പച്ചയും, മിനുക്കിന്റെ സൌന്ദര്യം ദ്രൌപദിയും!

ഏതോ അരങ്ങിൽ കളിവിളക്കുണരുന്നൂ
ആരോ തിരശ്ശീലയ്ക്കപ്പുറം
പുറപ്പാടിൻ മേളംചമയ്ക്കുന്നു,

കണ്ണു തുറന്നു ഞാൻ...
വിജനം കളിമുറ്റം!
കാണാനില്ലൊന്നും കാട്ടുപടർപ്പും
പൊന്തയും മാത്രം!

തിരിഞ്ഞു നടക്കവേ, കാതോർത്തു ഞാൻ,
പിന്നിൽനിന്നുയരുന്നുവോ മേളപ്പദം!
പിന്നിൽ കേൾക്കുന്നുവോ മദ്ദളവും ചെണ്ടയും
ഒന്നുചേർന്നൊരുക്കുമാ നാദപ്രപഞ്ചം!

വെയിൽനാഗങ്ങളിഴയുമീ
കല്ലൊതുക്കളിറങ്ങുന്നു ഞാൻ,
പോയൊരു കാലത്തിൻ
സ്മൃതിമാത്രം ബാക്കിയായ്!!

തെരുവോരത്തൊരു മുരുകന്‍

തെരുവില്‍നിന്ന് തെരുവിലേക്കോടുന്നു
മുച്ചക്രശകടം, ഓട്ടോറിക്ഷ.
തെന്നിയുംതെറിച്ചും നഗരമാകെക്കറങ്ങുന്നൂ
മുച്ചക്രശകടം, ഓട്ടോറിക്ഷ.
എന്നാലൊരിക്കലും വഴിതെറ്റാതെ
ഓടുന്നുണ്ടോരോട്ടോറിക്ഷ!
ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്,
ദൈന്യതയില്‍നിന്നു് പുഞ്ചിരിയിലേക്ക്,
അനാഥത്വത്തില്‍നിന്ന് സനാഥത്വത്തിലേക്ക്!
തെരുവോരത്തുനിന്ന് അഭയത്തിലേക്ക്,
പുഴുവരിക്കും വൃണങ്ങളില്‍നിന്ന്
സാന്ത്വനത്തിന്റെ ആതുരാലയത്തിലേക്ക്,
പിഴച്ചവഴികളുടെ തമസ്സില്‍നിന്ന്
ചിറകിന്‍‌കീഴിലെ ഊഷ്മളതയിലേയ്ക്ക്...
ആ വണ്ടിയ്ക്കു സാരഥിയായവന്‍ മുരുകന്‍,
വേലായുധന്‍ മുരുകനല്ല,
സ്നേഹായുധന്‍ മുരുകന്‍..
തെരുവോരം മുരുകന്‍!

കല്ലേന്‍ പൊക്കുടന്‍

ഭൂമിയുടെ ശ്വാസകോശങ്ങളില്‍
പ്രാണവായു നിറയ്ക്കാന്‍
ചെറുവഞ്ചിയിലൊരായിരം
ജീവമുകളങ്ങളുമായ്
തുഴഞ്ഞുപോകുന്നു..
ഞണ്ടിനും ഞവണിക്കും
പിന്നെയെല്ലാമീനുകള്‍ക്കും
പാര്‍പ്പിടം പണിയാനും
അവരുടെമക്കള്‍ക്കോടിക്കളിക്കാനും
തുഴഞ്ഞുനടക്കാനൊരിത്തിരിക്കളിമുറ്റവും -
തീര്‍ക്കാനിനിയും തുഴയുന്നു..
വിതയ്ക്കാതെ കൊയ്യുന്നോര്‍ക്കായ്
വിതച്ചിട്ടും കൊയ്യാത്തോന്‍,
മനംനിറയെ പച്ചപ്പുള്ളൊരാള്‍..
കണ്ടല്‍ പൊക്കുടന്‍!