Saturday, September 05, 2015

ഓര്‍മയില്‍നിന്ന് - അദ്ധ്യാപകദിനത്തില്‍


ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ഒരു കത്ത് എനിക്ക് വായിക്കാന്‍ തന്നു. ഇന്‍ലാന്‍റിലെഴുതിയ ഒരു കത്ത്:
അത് തുടങ്ങുന്നതിങ്ങനെ :
"ബഹുമാനപ്പെട്ട സാര്‍,
എന്നെ ഓര്‍ക്കുന്നുണ്ടാവും. ഈ കത്ത് വായിച്ചിട്ട് എന്നെ ശപിക്കരുത്....."
പിന്നങ്ങോട്ടുള്ള ഓരോ വാചകവും വായിക്കുമ്പോള്‍ എനിക്ക് ഹൃദയത്തില്‍ കനം കൂടിവരുന്നതുപോലെ തോന്നി. കുമ്പസാരം പോലെ ഒരു കത്ത്.. കഴിഞ്ഞ രണ്ടു വര്‍ഷം അയാള്‍ ചെയ്ത തെറ്റുകളോരൊന്നും ഏറ്റുപറഞ്ഞുകൊണ്ടൊരു കത്ത്.. പല സ്ഥലങ്ങളിലും വികാര വിക്ഷോഭം കൊണ്ട് അക്ഷരങ്ങള്‍ നിരതെറ്റിയും വടിവില്ലാതെയും.. ചില സ്ഥലങ്ങളിലെ ചില വാക്കുകള്‍ നനവുകൊണ്ട് പടര്‍ന്നിരിക്കുന്നു.. ഇതുപോലെ വികാര ത്തിന്റെ അലകള്‍ മനസ്സിലുയര്‍ത്തിയ ഒരു കത്ത് ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ വായിച്ചിട്ടില്ല. തന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത അദ്ധ്യാപകനോട് ആ വിശ്വാസത്തിനു ഭംഗം വരുത്തുകയും തെറ്റിന്റെ വഴികളിലൂടെ സഞ്ചരിക്കുകയും അവസാനം ആ തെറ്റുകള്‍ മനസിലാക്കി ഏറ്റുപറഞ്ഞ് തന്നെ ശപിക്കരുതെന്നും എല്ലാ തെറ്റുകളില്‍ നിന്നും ശരിയിലേക്കുള്ള തന്റെ പ്രയാണത്തില്‍ അനുഗ്രഹിക്കണമെന്നും പറഞ്ഞ് അവസാനിക്കുന്ന ഹൃദയസ്പര്‍ശിയായൊരു കത്ത്..
വായിച്ചു കഴിഞ്ഞ് ഞാന്‍ അച്ഛനെ നോക്കി. കലങ്ങി മറിയുന്ന ഹൃദയം അച്ഛന്റെ മുഖത്ത് പ്രതിഫലിക്കുന്നത് എനിക്കു കാണാന്‍ കഴിഞ്ഞു.
ഇത് ആരെഴുതിയത്? ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
അച്ഛന് സംസാരിക്കാന്‍ കഴിഞ്ഞില്ല.
അമ്മയാണ് ആ കഥ എന്നോട് പറഞ്ഞത്.
സ്കൂളില്‍ നിന്നും ആദ്യമായി മികച്ച മാര്‍ക്കോടെ പട്ടികജാതിയില്‍പ്പെട്ട ഒരു കുട്ടി പത്താംക്ലാസ് പാസാവുന്നു.
സ്റ്റാഫ് മീറ്റിങില്‍ അച്ഛന്‍ ആ കുട്ടിക്ക് ഒരു മെറിറ്റ് അവാര്‍ഡ് നല്‍കണം എന്ന് അഭിപ്രായപ്പെടുന്നു. അതിനോട് പലര്‍ക്കും യോജിപ്പില്ലാഞ്ഞതിനാല്‍ അതിനായി 100രൂപ അച്ഛന്‍ കൈയില്‍നിന്ന് കൊടുക്കുന്നു. അക്കൊല്ലത്തെ മെറിറ്റ് ഈവനിങില്‍ അവനെ പ്രത്യേകം ക്ഷണിച്ച് "അദ്ധ്യാപകനായ വി. എന്‍. പുരുഷോത്തമന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്" എന്ന പേരില്‍ നല്‍കി.(ഒരുപക്ഷേ അവന്റെ ജീവിതത്തിലെ ആദ്യ പുരസ്കാരം!)
അതു കഴിഞ്ഞ് രണ്ടു കൊല്ലത്തെ അവന്റെ പ്രീ ഡിഗ്രി കോളേജ് ജീവിതം ചരടുപൊട്ടിയ പട്ടം പോലെയായിരുന്നു. അവന്റെ ഭാഷയില്‍ "സ്വന്തം ഉത്തരവാദിത്തവും അദ്ധ്യാപകര്‍ തന്നിലര്‍പ്പിച്ച വിശ്വാസവും മറന്ന്" ഉള്ള ജീവിതം. ഫലം - പ്രിഡിഗ്രിയില്‍ കനത്ത തോല്‍വി.. ഇനിയെന്ത് എന്നാലോചിച്ച് സ്വന്തം ജീവിതം വിലയിരുത്തി, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവാനും വാശിയോടെ പഠിച്ച് പാസാവാനും തീരുമാനിച്ചു. തന്നെ സ്നേഹിച്ച ഗുരുനാഥനെ ചതിച്ചെന്ന തോന്നല്‍, എല്ലാ തെറ്റുകളും അവിടെ ഏറ്റുപറഞ്ഞ് പാപം കഴുകി പുതിയ മനുഷ്യനാവാന്‍ തീരുമാനിച്ചതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ അച്ഛന്റെ വിറയ്ക്കുന്ന കൈകളില്‍ ഇരിക്കുന്ന ആ കത്ത്!!
"അച്ഛന് അവനെ ശപിക്കാനാവുമോ?" കനം തൂങ്ങുന്ന ഹൃദയത്തോടെ ഞാന്‍ അച്ഛനോട് ചോദിച്ചു..
അച്ഛനൊന്നും മറുപടി പറഞ്ഞില്ല.. പക്ഷേ ആ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു..
ഒരു അദ്ധ്യാപകന്‍ എന്നത് എത്ര മഹത്തരം എന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷം..
എല്ലാ നല്ല ഗുരുക്കന്മാര്‍ക്കും അദ്ധ്യാപകദിന ആശംസകള്‍!!

Sunday, August 30, 2015

ജാതിചിന്ത

എന്റെ ജാതി, എന്ന് ഞാന്‍ അഭിമാനിച്ചിരുന്നില്ല.
അതെന്നെ അപമാനിച്ചുമില്ല..
ഉല്‍കൃഷ്ടമെന്നൊ, അധമമെന്നോ തോന്നിച്ചിട്ടില്ല.
എന്റെ ജാതിയായതുകൊണ്ടുമാത്രം ആരും ബന്ധുവായില്ല
അല്ലാത്തതുകൊണ്ടുമാത്രം ആരും ശത്രുവുമായില്ല..
ആരിലേക്കുമുള്ള വഴിയില്‍ മതിലുകള്‍ തീര്‍ത്തില്ല..
ഒരു പൊതിച്ചോറും പങ്കിടാതെ പോയില്ല..
ഒരു പാലവും ഹൃദയത്തിലേക്ക് തുറക്കാതെ പോയില്ല..
എന്നിട്ടും -
ഞാന്‍പോലുമറിയാതെ, എന്നെ പിളര്‍ക്കാന്‍ -
അതെങ്ങനെ നിനക്കായുധമായി !

Wednesday, August 12, 2015

എന്റെ കൊടികള്‍


ആദ്യം കൊടിപിടിച്ചത്
അതിര്‍ത്തിയില്‍ യുദ്ധം...
കൊടുമ്പിരിക്കൊണ്ടപ്പോഴാണ്,
വംഗദേശത്തെ അഭയാര്‍ത്ഥി പ്രവാഹം
കേട്ടറിഞ്ഞപ്പോഴാണ്..
നാലാംക്ലാസ്സുകാരോട്
ഗാന്ധിക്കണ്ണടയുള്ള,
ഗാന്ധിജിയുടെ തലയുള്ള,
ഖദര്‍ജൂബ്ബയിട്ട,
വര്‍ക്കിമത്തായിസാര്‍
പറഞ്ഞപ്പോഴാണ്-
"നാളെ നാടിന് ഐക്യദാര്‍ഢ്യറാലി,
മൂവര്‍ണക്കൊടി വേണം കൈയില്‍"

കാവി, വെള്ള, പച്ച,
കടലാസുകഷണങ്ങള്‍
ഒട്ടിച്ചൊരു പതാകയാക്കിത്തന്നത്
അമ്മയാണ്,
വെള്ളക്കടലാസുകൊണ്ടൊരു
ചക്രമുണ്ടാക്കി
നീലമഷിയില്‍ മുക്കി
വെള്ളനിറത്തിനു നടുവിലൊട്ടിച്ചതും
അമ്മയാണ്.
വട്ടക്കമ്പു ചെത്തിമിനുക്കി
അതിലാക്കൊടിയൊട്ടിച്ചു തന്നത്
മുത്തച്ഛനും.

പിറ്റേന്ന്, വല്യേട്ടന്മാരോടൊപ്പം
കൊടിപിടിച്ചു നടക്കുമ്പോള്‍
നനുത്ത മഴയായിരുന്നു..
ശത്രുരാജ്യത്തിനെ
കൂര്‍ത്ത മുദ്രാവാക്യങ്ങളാല്‍ കുത്തിയും
മാതൃരാജ്യത്തിനെ ആവേശത്തോടെ
തലോടിയും,
അര്‍ത്ഥം മനസ്സിലാവാത്ത
ഒരുപാട് മുദ്രാവാക്യങ്ങള്‍
ഏറ്റുപറഞ്ഞും
ജാഥ ചന്തമൈതാനത്തെ
പ്രസംഗങ്ങളിലേക്ക്
ചെന്നവസാനിക്കുമ്പോള്‍
കടലാസുകൊടി
നനഞ്ഞു കീറിയിരുന്നു..
ചക്രത്തിലെ നീലമഷി
നെറുകയില്‍ പൊട്ടുകുത്തിയിരുന്നു.

കാലം പോകെ
എനിക്കൊരു കൊടികിട്ടി -
ഖാദിയുടെ മൂവര്‍ണം!
ടാക്സിക്കാറിന്‍റെ
കൊടിത്തണ്ടില്‍ നിന്ന്
ഒരു സ്വാതന്ത്ര്യദിന സന്ധ്യയില്‍
ചെറിയച്ഛന്‍ അഴിച്ചു തന്നത്!
പഴമയുടെ സുഗന്ധമുള്ളത്..
ആരുടേയോ വിയര്‍പ്പിന്‍റെ ചൂടുള്ളത്...
ഏതൊക്കെയോ സ്വപ്നത്തിന്‍
തിളക്കമുള്ളത്..
സ്വാതന്ത്ര്യ ദിനത്തിനു ശേഷം
റിപ്പബ്ളിക് ദിനം നോക്കി
എന്‍റെ പുസ്തകപ്പെട്ടിയില്‍
വിശ്രമിച്ചിരുന്നത്!

പിന്നെപ്പിന്നെ
സ്വാതന്ത്ര്യ ദിനം
അവധി ദിനം മാത്രമായപ്പോള്‍
സിനിമാ തിയേറ്ററിലെ
ക്യൂ വിനു മുകളില്‍
പാറിപ്പറന്നു വലിയൊരു കൊടി!

ഇന്നിപ്പഴോ-
രാജപാതയിലെ
തിരക്കുള്ള കവലയില്‍
ട്രാഫിക് ജാമിന്‍റെ
ക്ഷമയില്ലാത്ത നിശ്ചലതയില്‍
തെന്നിയും തെറിച്ചും നീങ്ങുന്നു,
ഓരോ ജാലകത്തിനുമപ്പുറം
വന്നു നില്‍ക്കുന്നു..
ദീനമായ കണ്ണുകളാല്‍ നോക്കുന്നു..
പൊരിവെയിലിലൊരു
കുഞ്ഞ് ഒക്കത്തിരിക്കുന്നു..
മൗനമായൊരു അഭ്യര്‍ത്ഥനയോടെ
കൈനീട്ടുന്നു..
ചിലവ, ഒഴിഞ്ഞ വയറിന്റെ
കൈപിടിച്ചെത്തുന്നു..
വിറയ്ക്കുന്ന കൈകളില്‍,,,
ചൈതന്യമില്ലാത്ത,
ശ്വാസവും ഗന്ധവുമില്ലാത്ത,
കണ്ണീര്‍ക്കണങ്ങളൊന്നും
ഒപ്പാനാവാത്ത,
ഹൃദയമില്ലാത്ത,
ക്രൂരമാം നിറങ്ങള്‍ മാത്രമുള്ള,
പ്ലാസ്റ്റിക് കൊടികള്‍!!

Friday, April 03, 2015

കുരിശുമരണത്തിന്റെ വഴി


പിറവികളെല്ലാം തിരുപ്പിറവികളാകുന്നു -
പലായനങ്ങളുടെ അന്ത്യം!
പീറവികള്‍ അനിവാര്യമായ
ആഘോഷങ്ങളുടെ നഗരപ്രവേശങ്ങളിലേക്ക്
നീങ്ങുന്നതിന്റെ ശേഷം
അതിമോഹങ്ങളുടെ മുപ്പതുവെള്ളിക്കായി
ഒരു കപടചുംബനത്താല്‍ ഒറ്റിക്കൊടുക്കപ്പെടുകയും
ശേഷം- നീതിമാന്‍ കൈകഴുകുകയും ചെയ്യും..
നവനിയമങ്ങളുടെ മുള്‍ക്കിരീടം ധരിപ്പിച്ച്
ഭരണകൂടം വിധിച്ച കുരിശുംതാങ്ങി
അധികാരോന്മാദത്തിന്റെ
മലയിലേക്ക് നടത്തപ്പെടും..
അവിടെ -
ഇടവും വലവും കള്ളന്മാരോടൊപ്പം
പീഢനാനന്തരം കുരിശുമരണവും!
എല്ലാ തിരുപ്പിറവികളും നീളുന്നത്
പീഢനങ്ങളിലേക്കും കുരിശു മരണങ്ങളിലേക്കുമാണ്!
ശേഷം ഒരു ഉയിര്‍പ്പിന്റെ പ്രതീക്ഷയിലേക്കും!

Monday, March 23, 2015

സഹയാത്രികൻ

സ്വയം തീരുമാനിച്ച വഴികളിലൂടെ,
സ്വയം നടന്നുപൊയൊരു യാത്ര.
വീടിന്റെ പടി കടന്ന്,
പള്ളിയും പള്ളിക്കൂടവും കടന്ന്,
ജനപഥങ്ങളും നഗരത്തിന്റെ
തിരക്കുകളും കടന്ന്,
നടന്ന്, കിതച്ച്..
കോലാഹലങ്ങളുടെ അന്ത്യം
നിശ്ശബ്ദത തളംകെട്ടിയ
ഇടവഴിയിലൊന്നിലെത്തുമ്പോൾ..
പിന്നിലുയരുന്നതാരുടെ പാദപതനം!
തിരിഞ്ഞു നോക്കുമ്പോൾ കാണുന്നു,
പുഞ്ചിരിക്കുന്ന മുഖവുമായൊരാൾ!
“ആരു നീ?“ - എൻ ചോദ്യം
“ഞാൻ നിൻ സഹയാത്രികൻ“-
പുഞ്ചിരിയോടെ തുടരുന്നൂ-
“യാത്രാരംഭം മുതൽ നിന്നെപ്പിന്തുടരുന്നൂ,
അകന്നും അടുത്തും ഞാൻ!“

അമ്പരക്കുന്നു ഞാൻ നിൽക്കവേ
ചോല്ലുന്നൂ വീണ്ടൂമവൻ:
“ഇനി നിനക്കു വഴികാട്ടേണ്ടവൻ ഞാൻ!
വരികെയെന്നോടൊപ്പ, മെൻ വഴിയിലൂടെ”
ഒന്നുമുരിയാടാനാവാതവനോടൊപ്പം
ഇരുളുപരക്കുന്ന വഴിയിലേക്കു തിരിയുന്നു ഞാൻ!
ഇനി മടങ്ങാനാവാത്തൊരു യാത്ര-
യിവിടെ,യിപ്പോൾ തുടങ്ങുന്നു!

Saturday, March 21, 2015

ആശുപത്രി

ഒന്നാം വാര്‍ഡിലെപ്രസവമുറിയില്‍
നീയും ഞാനുമൊന്നിച്ചാണല്ലോ
പിറന്നു വീണത്.
രണ്ടാം വാര്‍ഡെന്ന
കുഞ്ഞുങ്ങളുടെ വാര്‍ഡിലും
നമ്മളൊരുമിച്ചായിരുന്നു -
നീ,
സ്ത്രീകളുടെ മൂന്നാം വാര്‍ഡിലേക്കും
ഞാന്‍,
പുരുഷന്മാരുടെ നാലാം വാര്‍ഡിലേക്കും
ഒറ്റപ്പെടുംവരെ!
അഞ്ചാം വാര്‍ഡിലേക്കുള്ള
ഇടനാഴിയില്‍ വച്ചാണ്
നിന്നോടുള്ള പ്രണയം ഞാന്‍
നിന്‍ മുന്നില്‍ തുറന്നുവച്ചത്.
അതേ ഇടനാഴിയുടെ അന്ത്യത്തില്‍വച്ചാണ്
നീ തന്ന നീലപ്പൂക്കളെ ചവിട്ടിയരച്ച്
അയാള്‍ നിന്നെ വിവാഹിതരുടെ
ആറാംവാര്‍ഡിലേക്ക് കൂട്ടിക്കൊണ്ടുപോയത്!
ആരോ എന്നെ ഏഴാം വാര്‍ഡിലേക്കും!
പിന്നെ-
പഴയ ഒന്നാം വാര്‍ഡിലെ
പ്രസവമുറിയില്‍
നീ അമ്മയായപ്പോള്‍,
പുറത്ത് ഞാന്‍ അച്ഛനാവാന്‍
കാത്തിരിക്കയായിരുന്നു!
കാലംപോകെ,
എട്ടാംവാര്‍ഡിനപ്പുറത്തെ
വൃദ്ധരുടെ വാര്‍ഡില്‍
വീണ്ടും നമ്മളടുത്തത്തടുത്ത്!
അവസാനത്തെ വാര്‍ഡും,
ഐസിയുവും കടന്ന്,
നമ്മളിപ്പോള്‍ മോര്‍ച്ചറിയിലെ
തണുപ്പിലും ഒന്നാണ്.
ഒരു ബിന്ദുവില്‍ നിന്നകന്നുപോയി
ഒരേ ബിന്ദുവിലെത്തി അവസാനിക്കവേ -
ജീവിതമെന്തെന്ന് ഞാനിപ്പോള്‍മാത്രമറിയുന്നു,
നീയും ഇപ്പോഴതറിയുന്നുണ്ടാവും!

Wednesday, March 18, 2015

കാഴ്ചകള്‍

നീയും ഞാനും കാണുന്ന-
തൊരേ കാഴ്ചകളെന്നാലും
നീ കാണുന്നത് നിന്റെ കാഴ്ചയും
ഞാന്‍ കാണുന്നതെന്‍ കാഴ്ചയും.
നിന്റെ കാഴ്ചയിലെന്റെ പച്ചയും മിനുക്കുമയ്യോ,
കത്തിയും കരിയും കറുത്ത-ചുവന്ന താടിയുമാകുന്നു!
എന്റെ കാഴ്ചയിലോ -
നിന്റെ പച്ചയും മിനുക്കും തഥൈവ!
ഒടുവില്‍ നമ്മിലെ യുദ്ധത്തിനന്ത്യത്തില്‍
അന്യോന്യം വയര്‍പിളര്‍ന്ന്,
കുടല്‍‌മാല ചാര്‍ത്തി നിണമണിയവേ
ഗതികിട്ടാതലയുന്നൂ നമ്മിലെ
പാവം പച്ചയും മിനുക്കും !
അരങ്ങിലൊരു കളിവിളക്ക്
കണ്ണടച്ചിരുട്ടാക്കുകയും!