Tuesday, November 27, 2018

തത്വമസി!!


വിശ്വഗുരു നിർന്നിമേഷനായ് നിൽക്കുന്നു
വിജനമീ ശ്രീകോവിലിൻ നടയിൽ.
മുനിഞ്ഞു കത്തുന്നൂ ഒറ്റ വിളക്കുള്ളിൽ
പിന്നിലായ് താൻ പണ്ടു പ്രതിഷ്ഠിച്ച കണ്ണാടി!
ഏകമാം ബ്രഹ്മമതു താൻതന്നെയന്നരുളും
ഏകമുഖമാം നിലക്കണ്ണാടിയിൽ ഗുരു കണ്ടു
ഏകനാം തന്മുഖം, അതു നാം തന്നെ,മ-
റ്റേതോ ചിന്തയാൽ ഗൌരവമാർന്നാമുഖം!
അരികിലായൊരു ഗുരുമന്ദിര, മതിന്മുന്നിൽ
തിക്കിത്തിരക്കുന്നു പുരുഷാരം..
ദീപാരാധനയാണത്രേ, ശേഷം നാമ-
ജപഘോഷയാത്രയുമുണ്ടത്രേ!
പൊങ്ങുന്നൂ കൊടികളു,യരുന്നാരവം
ഗൌരവമാർന്ന നയനങ്ങളാൽ നോക്കി, ഗുരു!
മുന്നിലാവേശമാർന്നു നയിപ്പോരെക്കണ്ടു,
പണ്ടുതാൻ പിഴുതെറിഞ്ഞ വിഗ്രഹങ്ങളെ!
തോളിലൊരു മൃദുസ്പർശം, തിരിഞ്ഞുനോക്കവേ,
മൃദുമന്ദസ്മിതം തൂകി നില്പൂ, ഋഷിശ്രേഷ്ഠൻ,
അന്നേ ഞാൻ പറഞ്ഞില്ലേ, യെന്ന ഭാവം,
ഗുരുവിന്റെ ചുണ്ടിലും വിരിയുന്നൂ മന്ദഹാസം!
വില്ലുവണ്ടിയോടിച്ചെത്തുന്നൂ, മഹാത്മാ,വനീതിതൻ
വില്ലൊടിച്ചവൻ, വിപ്ലവത്തിന്റെ അഗ്നിതെളിച്ചവൻ!
വേഗം കയറുക, വിഷംതീണ്ടിയൊരീമണ്ണിൽ ചവിട്ടായ്ക, യിരുവരും
വണ്ടിയേറുന്നൂ, വേഗം മറയുന്നൂ വില്ലുവണ്ടിയും!
വിജനമാം ശ്രീകോവിലിലിപ്പഴും കത്തുന്നൂ
വിളക്കൊന്നുമാത്രം, പിറകിലായ് കാണുന്നൂ
കണ്ണാടി, പ്രതിബിംബങ്ങളൊന്നുമില്ലാതെ ശൂന്യ-
‘മതുതന്നെ‘യാകുവാൻ ഞാനുമില്ലല്ലോ!