Saturday, December 29, 2012

അവള്‍, എന്റെ മകള്‍..

ഉറക്കത്തില്‍ അവള്‍ പുഞ്ചിരിക്കുന്നു.
ഉണര്‍ത്തരുതു്, അവള്‍ സ്വപ്നം കണ്ടുറങ്ങട്ടെ.
അവളുടെ സ്വപ്നങ്ങളെ മുറിയ്ക്കരുതു്,
മഹാദുരിതങ്ങളിലേക്കു് ഉണര്‍ത്തരുതു്.
കനവിലെങ്കിലും അവള്‍ സന്തോഷിക്കട്ടെ,
സുരക്ഷിതയായിരിക്കട്ടെ..
ഉണര്‍ന്നാലീ പൊള്ളുന്ന നാടിന്റെ
നീറുന്ന നേരിലേയ്ക്കു് അവള്‍ ചെന്നുവിഴും.
ഇരുകാലികളുടെ വനത്തില്‍ അവള്‍
അനുനിമിഷം അവമതിയുടെ
ചെളിക്കുണ്ടില്‍ താഴ്ത്തപ്പെടാം..
വേട്ടനായ്ക്കള്‍ കൊതിയൂറുന്ന നാവുമായ്
പിന്നാലെ പാഞ്ഞുചെന്നേക്കാം..
ഇരുളിന്റെ മറവിലും, പകലിന്റെ തെളിവിലും,
തെരുവിന്റെ കോണിലും, അവള്‍ കടിച്ചുകീറപ്പെടാം.
പായുന്ന തെരുവില്‍ ഒരു പഴന്തുണിപോലെ
വലിച്ചെറിയപ്പെടാം..
മൂകനും ബധിരനുമായി ഞാന്‍,
ലജ്ജാഹീനമായ ഭീരുത്വം ധരിച്ചു് നിന്നേക്കാം..
നിണത്തിന്റെ ചുവപ്പില്‍ നിറംവാര്‍ന്നുനിന്നേക്കാം.
അതുകൊണ്ട്, അവളെ ഒരിക്കലും ഉണര്‍ത്തരുതു്
എന്നെന്നേയ്ക്കും ഉറങ്ങട്ടെ.

No comments: