Friday, June 03, 2016

പ്രണയമെന്താവാം?**


പിന്നിയിട്ട മുടിയുടെ പിന്നിലൂടെ
മുന്നിലേക്കെത്തി കൊളൂത്തിവലിക്കും
വെള്ളാരം കണ്ണുകളോ?
തപാലിലെത്തും ഹൃദയത്തില്‍ താളുകളില്‍
അടിവരയിട്ട അക്ഷരങ്ങളാല്‍
കോര്‍ത്തൊരു പദപ്രശ്നമോ?
ആര്‍ദ്രമായ് ഹൃത്തിന്‍ വാതിലില്‍
കാത്തുനില്‍ക്കും നിമിഷങ്ങളോ?
വയറീലാഴ്ത്തിയ ഇരുതലമൂര്‍ച്ചയില്‍
മൃദുവായ് വിരിഞ്ഞ രക്തപുഷ്പമോ?
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കെത്തുന്ന
ഗൂഢഭാഷയിലെഴുതിയ ലേഖനമോ?
ഏറെ നാളിനുമിപ്പുറം നിന്റെ
കാലടിയില്‍ നിന്നൂര്‍ന്ന മണ്‍തരികളോ?
നെഞ്ചോടു ചേര്‍ത്തുവച്ച മുടിച്ചുരുളുകളോ?
പെരുമഴക്കാലത്ത് ചുഴിയിലേക്കാണ്ടുപോയ
നിലവിളികളോ?
അതോ..
കുത്തൊഴുക്കിന്റെ പടവിലിന്നും
കാലത്തെ പിടിച്ചുനിര്‍ത്തി
കാത്തുനില്‍ക്കുന്ന രണ്ടു കണ്ണുകളോ?
-------------------------
** 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഹ്രസ്വചിത്രം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്

No comments: