Friday, June 03, 2016

ദയാലു


നിന്റെ കണ്ണീരൊപ്പാം ഞാന്‍.
അതിനെനിക്ക് കണ്ണീരില്ലല്ലോ!
കണ്ണീരും ഞാന്‍ നിനക്കേക്കാം!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് കണ്ണീരുണ്ടായി!

നിനക്ക് സ്വാതന്ത്ര്യമേകാം ഞാന്‍.
അതിനെക്കിവിടെ പാരതന്ത്ര്യം?
അതുനിനക്കായ് ഞാന്‍ കരുതിവച്ചിരിക്കുന്നു!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് വിലങ്ങൂവീണു!
നിന്റെ പട്ടിണി മാറ്റാം ഞാന്‍.
അതിനെനിക്ക് പട്ടിണിയില്ലല്ലോ?
നിന്നെ ഞാനൊരു പട്ടിണിക്കോലമാക്കാം!
എന്തൊരു ദയാലു!
അങ്ങനെയെന്റെ അന്നം തട്ടിമറിക്കപ്പെട്ടു!
നിന്റെ മതാഭിമാനം ഉയര്‍ത്താം ഞാന്‍,
അതിനെനിക്ക് മതമില്ലല്ലോ?
നിന്‍ സിരകളില്‍ കുത്തിവെയ്ക്കാം ഞാനത്!
എന്തൊരു ദയാലു!
അങ്ങനെയെന്റെ സിരയിലും മതമൊഴുകി!
ചുട്ടുകരിക്കാം നമ്മുടെ ശത്രുവിനെ!
അതിനെനിക്കൊരു ശത്രുവുമില്ലല്ലോ?
അത് ഞാന്‍ കാട്ടിത്തരാം.
എന്തൊരു ദയാലു!
അവനെന്റെ മക്കളെ കാട്ടിത്തന്നു!
കത്തുന്ന തീയില്‍,
കരയുന്ന കണ്ണുമായ്,
പൊള്ളുന്ന കൈവിലങ്ങില്‍,
കത്തുന്ന വിശപ്പില്‍,
കരിയുന്ന മാംസഗന്ധത്തില്‍,
ഞാന്‍ വിറങ്ങലിച്ചു നില്ക്കവേ
അവന്‍ പോയി - അടുത്ത ഇരയെത്തേടി!
എന്തൊരു ദയാലു!!

No comments: