Friday, June 03, 2016

നല്ല ദിനങ്ങൾ, നല്ല വഴി !


ഞാൻ നടക്കും വഴിയേത്?
ഞാൻ നടക്കേണ്ടും വഴിയേത്?
കാലിലാരോ കൊളുത്തി വലിക്കുന്നു.
"കണ്ണടയ്ക്കൂ, മിണ്ടാതിരിക്കൂ,
കാൽ ചലിപ്പിക്കൂ, ചരടുവലിക്കുമ്പോൾ!"-
ആരോ കണിശമായെന്നോടു ചൊല്ലുന്നൂ.
"ആരു, നീ?", യെൻ ചോദ്യമെങ്ങോ,
വിജനതയിലെങ്ങോ, തെന്നിമായുന്നു.
"ചോദ്യക്കൊളുത്തിനി വേണ്ട,
ചരിക്ക നീ, യിനി ഞാൻതന്നെ നിൻ വഴി!"-
കണ്ണുകെട്ടിയതാരോ!
എന്നെയന്ധനാക്കിയതാരോ!
"ഞാനാണിനി നിന്റെ കണ്ണ്,
കണ്ണു മൂടിയതെല്ലാം നീതികൾ!
നിന്നെ നടത്തുന്നതും ഞാ,നിനി
നിന്നെത്തളർത്തുന്നതും ഞാൻ!
നിനക്കായ് പാടുവതും ഞാൻ
നിന്റെ ചിന്തയെ തേർതെളിക്കുന്നതും ഞാൻ!
നീ, യൊരു മാംസപിണ്ഡമായ്,
യന്ത്രപ്പാവയാ,യെന്നോടൊപ്പം ചരിക്കുക!
ഇനി നിന്റെ സത്യവും, ധർമ്മവും,
ഇനി നിന്റെ നീതിയും, നീതിപീഠവും ഞാൻ!
മറുമൊഴി ചൊല്ലാതിരിക്കുക,
ചുണ്ടുകൾ താഴിട്ടു പൂട്ടുക,
എന്റെ ശാസനങ്ങളേറ്റു വാങ്ങുക,
എങ്കിലോ, നല്ല ദിനങ്ങൾ വരും..
ചുണ്ടനങ്ങിയാൽ,
നിൻ മിഴിതുറന്നൊന്നു നോക്കിയാൽ,
ചവിട്ടിമെതിക്കുവാനുണ്ടെൻ കാലുകൾ,
നിൻ കഴുത്തു കാത്തിരിക്കും കുടുക്കുകൾ!"
ഏതോ പരിചിതശബ്ദം, കഠിനമാ-
യെന്നോടു ചൊല്ലുന്നു..
കിലുങ്ങുന്നു, ചങ്ങലക്കൊലുസുകൾ!
മണ്ണിലടിയുന്നു ഞാ,നൊരു മാംസപിണ്ഡം-
മേധയില്ലാത്ത, രക്തമില്ലാത്ത,
മോഹമില്ലാത്ത, വിളറിയ മാംസഖണ്ഡം!

No comments: