Monday, March 02, 2015

മുടന്തുള്ള ആട്ടിന്‍‌കുട്ടി

ജന്മനാ മുടന്തനായ
ആട്ടിന്‍‌കുട്ടി -
അമ്മയുടെ മുലപ്പാലിന്
അവസാനാവകാശം മാത്രമുള്ളവന്‍.
ബലിപീഠത്തിലെ
മരണത്തിലേക്കുള്ള യാത്രയിലും
പിന്നിലായിപ്പോയോന്‍!
ആ മരണയാത്രയിലെപ്പോഴോ
ആ മൃദുകരങ്ങളവനെപ്പൊതിഞ്ഞ്
നെഞ്ചോട് ചേര്‍ത്ത് പിടിക്കവേ,
അവനറിയുന്നാ ഹൃത്തില്‍നിന്നും
അലിഞ്ഞിറങ്ങുന്ന ശാന്തി!
അവനിപ്പോള്‍ മുന്നിലാണ്-
ബലിപീഠത്തിലേക്ക് നയിക്കപ്പെടുന്ന
ആട്ടിന്‍പറ്റത്തിന്റെ മുന്നില്‍.
അവനിപ്പോള്‍ സമാധിയിലാണ്-
സുഖദുഃഖങ്ങളില്ലാത്ത സമാധിയില്‍.
അവനിപ്പോളാക്കൈകളുടെ സുരക്ഷയിലാണ് -
ആര്‍ദ്രമാനസന്‍ തഥാഗതന്റെ കൈകളില്‍.
അവനെ നൊഞ്ചോടടുക്കി,
യാഗശാലയിലെത്തുന്നൂ ഗൗതമന്‍.
അവന്റെ നിറുകയില്‍ തലോടി,
അമൃതം, മനോജ്ഞമാ വാണിയാല്‍
അരചന്റെ മനമലിയിക്കുന്നൂ സിദ്ധാര്‍ത്ഥന്‍!
ആരുടെ ചോരയാല്‍
ആരുടെ പാപം കഴുകാനാവും!
മുടന്തുള്ള ആട്ടിന്‍‌കുട്ടി -
അവനിനിയെന്നും ആ കൈകളില്‍,
ആ കരുണാര്‍ദ്ര ഹൃദയത്തെ തൊട്ട്,
മരണത്തില്‍നിന്നും
അമരത്വത്തിലേക്ക്
മുടന്തില്ലാതെ നടന്നവന്‍!

No comments: