Monday, March 02, 2015

പരേതന്‍

പരേതന്‍ -
നാല്പത്തിയൊന്നാം നാള്‍
ഉറച്ചുതുടങ്ങുന്ന മറവി തോണ്ടിമാറ്റി
മകന്റെ വിറയാര്‍ന്ന കൈകളിലേക്കെടുക്കുന്ന
മണ്‍കുടത്തിലെ അസ്ഥിക്കഷണവും
ഒരുപിടി ചാരവുമാണ്!
സദ്യയിലെ സാമ്പാറിനു
സ്വാദു കുറഞ്ഞുപോയെന്നെ പരാതിയാണ്!
ഒരു ദിവസത്തെ അവധിയുടെ
നഷ്ടബോധമാണ്!
തിരക്കുകള്‍ക്ക് വേഗംകൂട്ടുന്ന
മറ്റൊരു തിരക്കാണ്!
മഴപെയ്യാത്ത ആകാശത്തെ
നോക്കിയുള്ള ശാപവാക്കുകളാണ്!
ഭാഗം വയ്ക്കാത്ത സ്വത്തിനെപ്പറ്റിയുള്ള
ആശങ്കയാണ്!
പക്ഷേ-
ഒപ്പം കൈപിടിച്ച് നടന്നവള്‍ക്ക്,
സ്വപ്നങ്ങള്‍ പങ്കുവച്ചവള്‍ക്ക്,
ഒറ്റയായിപ്പോയവള്‍ക്ക്,
മുന്നിലും പിന്നിലും
നിറയുന്ന ശുന്യതയാണ്!

No comments: