Monday, March 02, 2015

കുഞ്ഞുമേഘത്തിന് യാത്രാമൊഴി

അച്ഛന്‍മലയുടെ മടിയില്‍നിന്ന്
ആകാശത്തേക്കവന്‍ പറന്നപ്പോള്‍
അമ്മ മരം വാത്സല്യത്തോടെ
ചില്ലകള്‍ നീട്ടി
അവനെ തലോടിപ്പറഞ്ഞു:
"മകനേ,
നീയിനി ആകാശവീഥിയില്‍ പറക്കുക!
പച്ചപ്പുള്ള മലകളും കടന്ന്,
തെളിനീരൊഴുകുന്ന ആറുകളും
അരുവികളും കടന്ന് പറക്കുക!
നെല്‍പ്പാടങ്ങളും ജനപദങ്ങളും കടക്കുക!
അതിനുമപ്പുറം, കാണാക്കനവുകള്‍ക്കുമപ്പുറം
സ്വപ്നങ്ങളെ ഗര്‍ഭംപേറുന്നൊരിടമുണ്ട്.
വരണ്ട മണല്‍ത്തട്ടിനടിയില്‍
പൊട്ടിവിരിയാന്‍ കാത്തിരിക്കുന്ന വിത്തുകളുണ്ട് -
സ്വപ്നങ്ങളുടെ, സ്നേഹത്തിന്റെ, വിത്തുകള്‍.
അവയ്ക്കുമീതെ നീ സ്നേഹത്തോടെ,
കാരുണ്യത്തോടെ, പെയ്തൊഴിയുക!
സ്വപ്നങ്ങളുടെ കുരുന്നുവള്ളികളും
സ്നേഹത്തിന്റെ പൂക്കളും
ഊഷരഭൂമിയെ സ്വര്‍ഗമാക്കട്ടെ!
അതിനായ് മകനേ,
നീ അവിടെ പെയ്തൊഴിയുക!
അവിടെ നീ പെയ്തുതീരുക!"
അമ്മമരത്തിന്റെ തലോടലില്‍
ജലബിന്ദുക്കളാല്‍ ഘനംവച്ച്
കുഞ്ഞുമേഘം ഊഷരഭൂമി തേടിപ്പറന്നുപോയി -
സ്വയം പെയ്തില്ലാതെയാവാന്‍,
എന്നിട്ട്,
മറ്റൊരു ലോകത്തെ ഉയിര്‍കൊള്ളിക്കാന്‍!

No comments: