Friday, March 13, 2015

ഉപ്പ്

അറിയാതെനമ്മള്‍ക്കിടയില്‍ വളര്‍ന്നൊരീ
മൗനമഹാവൃക്ഷത്തിന്‍ വേരറുക്കാമിനി!
അതുകഴിഞ്ഞലസമായൊഴുകുമീപ്പുഴയുടെ
അരികിലെയാര്‍ദ്രമാംസൈകതഭൂവിലൂട-
ന്യോന്യം കൈകൾ ചേർത്തൽപ്പം നടക്കാം..
ചുണ്ടില്‍നിന്നെന്നോ പറന്നു മറഞ്ഞൊരു
പാട്ടിന്‍ മധുരം തിരിച്ചെടുക്കാമിനി!
കൈകളില്‍ കൈകൊര്‍ത്തു നമുക്കിപ്പുഴയുടെ
ഉത്ഭവസ്ഥാനം വരേയ്ക്കും ചരിക്കാം.
അവിടെനിന്നൊന്നായൊഴുകി നമുക്കീ
അലസഗാമിനിയോടൊപ്പം ഗമിക്കാം..
ആയിരം കടവുകള്‍ തൊട്ടുതൊട്ടൊഴുകാം
ആയിരം പാദങ്ങള്‍ തഴുകിക്കടക്കാം
വിരഹദുഃഖങ്ങള്‍, പാപങ്ങള്‍,
പിതൃമോക്ഷമന്ത്രങ്ങളേറ്റു വാങ്ങാം.
ഒടുവിലിയാഴിയില്‍ വീണു തുടിക്കാം
നുരകളില്‍ തുള്ളിക്കളിക്കാം..
ബാഷ്പമാവട്ടെല്ലാം സൂര്യതാപത്തിനാല്‍
അവസാനമവശേഷിക്കട്ടെ ലവണമായ്
എന്നിലെ നീയും, നിന്നിലെ ഞാനും,
ആയിരം രസനകളിലാഘോഷമാവാന്‍!
മധുരമാമായിരം വാക്കുകളാവാന്‍,
ഈണം നിറയും കവിതകളാവാന്‍,
ക്ഷരമില്ലാത്തക്ഷരമാവാന്‍!

No comments: