Monday, March 02, 2015

കാടുതീണ്ടിയോളെൻ പൊന്നുമോള്

കാടുതീണ്ടിയോളെൻ പൊന്നുമോള്
കാവുതീണ്ടിയോളെൻ പൊന്നുമോള്.
അവളെ കാക്കണേ നാഗത്താന്മാരേ
കാവുവാഴുന്ന നാഗത്താന്മാരേ!
കരകടന്നവളെൻ പൊന്നുമോള്
കടൽകടന്നവളെൻ പൊന്നുമോള്
അവളെ കാക്കണേ നാഗത്താന്മാരേ
കാവുവാഴുന്ന നാഗത്താന്മാരേ!
അവളെ കീറുവാൻ, കീറീമുറിക്കുവാൻ
അലറിവീഴുന്നിരുകാലിക്കൂട്ടം
അവരിൽനിന്നും കാത്തുരക്ഷിക്കണേ
അടവിവാഴുന്ന നാഗത്താന്മാരേ!
കരളുതിന്നാൻ തുനിയുന്ന വർഗം
കരമമർത്തിപ്പിടിക്കുവാനായവേ
കൊടിയതാം നിൻ വിഷപ്പല്ലുകളാഴ്ത്തി
കാത്തുരക്ഷിക്കെന്റെ നാഗത്താന്മാരേ!
ആഴികൂട്ടിച്ചുട്ടെടുക്കാനായി
ആഞ്ഞടുക്കുന്ന ചെന്നായ്ക്കളീന്നും
അടിതെറ്റി വീഴാതെയോടിയെന്മോളേ
അരികെച്ചേർക്കെന്റെ നാഗത്താന്മാരേ!
ഇനിയവൾക്കായ് തുണചെയ്തുനിൽക്കാൻ,
ഇനിയവരോടു പോരാടിനിൽക്കാൻ
ഇനിയവരെക്കടിച്ചങ്ങുവീഴ്ത്താൻ
ഇനിയുമാവില്ലേ നാഗത്താന്മാരേ?
എങ്കിലൊന്നേ പറയാനെനിക്കുള്ളൂ
നൽക,നീനിൻ വിഷപ്പല്ലവൾക്കായ്
കൊത്തിവിഴ്ത്തട്ടെയാ വിഷദൃംഷ്ടയാൽ
ചത്തുപോകുമ്മുന്നേക്കവളൊന്നിനെ!

No comments: