Monday, March 02, 2015

ഞാനെന്ന ഭാവം

പിറന്ന് വീണത്
ഇരുമുഷ്ടികളും ചുരുട്ടി
എല്ലാം പിടിച്ചടക്കാനാണ്.
എന്റെ അമ്മ, എന്റെയഛന്‍,
എന്‍ സോദരനെ,ന്‍സോദരി!
എന്റെ കളിക്കോപ്പ്, എന്റെ പുസ്തകം,
എന്റെ പെന്‍സിലെന്‍ റബ്ബര്‍!
എന്റെ ഷര്‍ട്ട്, എന്റെ നിക്കര്‍..
എന്നെ നോക്കിച്ചിരിച്ചവളെന്‍പെണ്ണ്!
എന്‍ സുഹൃത്തെ,ന്റെ വൈരി!
എന്റെ പാര്‍ട്ടി, യെന്‍ കൊടി!
എന്റെ ജോലി,യെന്‍ ശമ്പളം
എന്റെ പുതിയതാംവീട്!
എന്റെ ഭാര്യ, എന്‍ മക്കള്‍
പിന്നെയെന്‍ ചെറുമക്കള്‍
എന്റെ പെന്‍ഷന്‍,
വൃദ്ധസദനത്തിലെന്‍ കട്ടില്‍...
പിന്നെയെന്‍ ദേഹം ചിതയിലെരിയുമ്പോ-
ളിനി 'ഞാന്‍'? -ശൂന്യം!!
ഓടിക്കിതച്ചതും ചാടിത്തളര്‍ന്നതും
തമ്മിലടിച്ചതും, എന്തിനോപാഞ്ഞതും
എന്തൊക്കെ നേടിയെന്നോര്‍ത്തതുമീ-
ശുന്യതയിലേക്കുള്ള യാത്രയെന്നോ?

No comments: